കാബൂൾ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് താലിബാൻ (Taliban). ഇതോടെ മറ്റു രാജ്യങ്ങളോട് കെഞ്ചുകയാണ് താലിബാൻ ഭരണകൂടം. തങ്ങളുടെ എല്ലാ കൊള്ളരുതായ്മയ്‌ക്കും കുടപിടിക്കുന്ന ചൈനയോടാണ് ഇപ്പോൾ സഹായം തേടിയിരിക്കുന്നത്. എന്നാൽ വ്യവസായ- നിർമ്മാണമേഖലയിലെ സഹായം വൈകിക്കുന്ന ചൈനയുടെ നിലപാടാണ് താലിബാനെ വെട്ടിലാക്കുന്നത്.
അതേസമയം അഫ്ഗാൻ കറൻസിയായ അഫ്ഗാനിയുടെ മൂല്യം നിരന്തരം ഇടിയുന്നതും ഖജനാവിൽ നീക്കിയിരുപ്പ് ഒന്നുമില്ലാത്തതുമാണ് താലിബാനെ കുഴയ്‌ക്കുന്നത്. ഇപ്പോൾ അടിയന്തിര സഹായത്തിനാണ് താലിബാൻ ചൈനയെ സമീപിച്ചിരിക്കുന്നത്.‘ അഫ്ഗാനിസ്ഥാനിൽ വിവിധ രാജ്യങ്ങളിലെ പ്രമുഖ വ്യവസായികൾ മുതൽമുടക്കാമെന്നാണ് സമ്മതിച്ചിട്ടുണ്ട്. ഇതിൽ ചൈനയിൽ നിന്നുള്ളവരാണ് കൂടുതൽ പേരും. അത്തരം ആളുകളുടെ മുഴുവൻ സുരക്ഷയും ഉറപ്പുനൽകും. രാജ്യങ്ങൾ പരസ്പരമുള്ള അഭിപ്രായ വ്യത്യാസം തങ്ങൾക്കറിയില്ല. നേരിട്ട് സഹായം നൽകാൻ തയ്യാറുള്ള എല്ലാ രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണ്.’ വക്താവ് ബിലാൽ കരിമീ പറഞ്ഞു.