ചെന്നൈ : തമിഴ് ചലച്ചിത്രതാരം സിന്ധു (44) അന്തരിച്ചു. ദീർഘകാലമായി സ്‌തനാർബുദത്തെത്തുടർന്നുള്ള ചികിത്സയിലായിരുന്നു. 2010ൽ പുറത്തിറങ്ങിയ അങ്ങാടിതെരു എന്ന ചിത്രത്തിലെ വേഷമാണ് സിന്ധുവിനെ പ്രശസ്തയാക്കിയത്. ബാലതാരമായി അഭിനയ രംഗത്തെത്തിയ അവർ നാടോടികൾ, നാൻ മഹാൻ അല്ലൈ, തേനവെട്ട്, കറുപ്പുസാമി കുടകൈതരർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ റോളുകൾ ചെയ്തു.
2020ലാണ് സിന്ധുവിന് സ്‌തനാർബുദം സ്ഥിരീകരിക്കുന്നത്. രോഗം ഗുരുതരമായതോടെ സ്‌തനങ്ങൾ നീക്കം ചെയ്തിരുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധിമൂലം രോഗബാധിതയായിട്ടും അഭിനയിക്കാൻ പോയത് അണുബാധയ്‌ക്ക് കാരണമായി. കീമോതെറാപ്പിക്കിടെ അവരുടെ ഇടതുകൈയുടെ ചലനശേഷി നഷ്ടമായി. സാമ്പത്തികമായി ഏറെ പ്രതിസന്ധിയിലായ താരത്തിന് സഹായം തേടി നേരത്തെ സഹപ്രവർത്തകർ രംഗത്തെത്തിയിരുന്നു.