ചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം 16 ന് തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും തമിഴ്‌നാട് സര്‍ക്കാര്‍ പിന്മാറി. ഇതുസംബന്ധിച്ച് നേരത്തേ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കിയ സര്‍ക്കാര്‍ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും അറിയിച്ചു. ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി നവംബർ 16 മുതല്‍ ഒന്‍പത്, പത്ത്, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളും കോളേജുകളും തുറക്കാനാണ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ വ്യാപകമായ എതിര്‍പ്പുയര്‍ന്നതോടെ തീരുമാനം മാറ്റുകയായിരുന്നു.
അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും പി.എച്ച്.ഡി. ഗവേഷണ വിദ്യാര്‍ഥികള്‍ക്കും ഡിസംബര്‍ രണ്ട് മുതല്‍ ക്ലാസുകള്‍ തുടങ്ങും. ഈ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി ഹോസ്റ്റലുകളും തുറക്കും. സ്‌കുളുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം നവംബര്‍ 16ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. മാര്‍ച്ച് മുതല്‍ തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ടിവി ചാനലുകള്‍ വഴിയും ഓണ്‍ലൈനായുമാണ് നിലവില്‍ ക്ലാസുകള്‍ നടക്കുന്നത്.