മലപ്പുറം: താനൂരിൽ 22 പേരുടെ ജീവൻ അപഹരിക്കപ്പെട്ട അപകടത്തിൽ ബോട്ട് ഉടമ നാസറിനെതിരേ കൊലക്കുറ്റം ചുമത്തി. അപകടം ഉണ്ടാകുമെന്ന് ബോധ്യമുണ്ടായിട്ടും അത് അവഗണിച്ച് ബോട്ട് സർവീസ് നടത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതെ സമയം ഇയാൾ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്ന് മലപ്പുറം എസ്.പി. സുജിത്ത് ദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊലക്കുറ്റമായിട്ടാണ് അന്വേഷണം മുമ്പോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘കുറ്റകരമായ നരഹത്യ, കൊലയായിട്ടാണ് കണക്കാക്കുന്നത്. ഐ.പി.സി. 302 ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്രാങ്ക് ദിനേശൻ ഇപ്പോൾ ഒളിവിലാണ്. നാസറിനെ ചോദ്യം ചെയ്ത ശേഷം മറ്റുള്ള പ്രതികളേയും വൈകാതെ തന്നെ പിടികൂടും’ – സുജിത്ത് ദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു
ഇന്നലെ വൈകുന്നേരം കോഴിക്കോട് എലത്തൂരില്‍നിന്നാണ് ബോട്ടുടമ നാസറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അതെ സമയം ബോട്ട് നിയന്ത്രിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശി ദിനേശനും ജീവനക്കാരൻ രാജനും ഇപ്പോഴും ഒളിവിലാണ്. ബോട്ട് മുങ്ങിയതോടെ നീന്തി കരയ്ക്കെത്തിയ ഇരുവരും രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. ഇവർ അപകടത്തിൽപ്പെട്ടെന്ന ധാരണയിൽ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. ഇവർ ഉടൻ തന്നെ പൊലീസ് വലയിലാകുമെന്നാണ് കരുതുന്നത്.