ദില്ലി: മുന്‍ ദ്രോണാചാര്യ ജേതാവും ക്രിക്കറ്റ് പരിശീലകനുമായ താരക് സിന്‍ഹ അന്തരിച്ചു.71 വയസ്സായിരുന്നു. ഋഷഭ് പന്ത്, ശിഖര്‍ ധവാന്‍ എന്നിവരടക്കം വിവിധ തലമുറയില്‍പ്പെട്ട ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിശീലകനായിരുന്നു അദ്ദേഹം.
ശ്വാസകോശാര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ സ്ഥിതി അടുത്തിടെ ഗുരുതരമായിരുന്നു. അസുഖം മൂർച്ഛിച്ചതിന്‍റെ ഫലമായി താരകിന്‍റെ മറ്റ് ചില അവയവങ്ങൾ പ്രവർത്തനരഹിതമായിരുന്നു.
ദേശ് പ്രേം ആസാദ്, ഗുര്‍ചരണ്‍ സിങ്, രമാകാന്ത് അച്‌രേക്കര്‍, സുനിതാ ശര്‍മ്മ എന്നിവര്‍ക്ക് ശേഷം ദ്രോണാചാര്യ അവാര്‍ഡ് ലഭിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകനായിരുന്നു താരക് സിന്‍ഹ. 2018-ലാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിക്കുന്നത്.
ഋഷഭ് പന്ത്, ശിഖര്‍ ധവാന്‍ എന്നിവര്‍ക്കു പുറമെ ആശിഷ് നെഹ്റ, സഞ്ജീവ് ശര്‍മ, ആകാശ് ചോപ്ര, അഞ്ജും ചോപ്ര, സുരേന്ദര്‍ ഖന്ന, രണ്‍ധീര്‍ സിങ്, രമണ്‍ ലാംബ, മനോജ് പ്രഭാകര്‍, അജയ് ശര്‍മ, കെ.പി. ഭാസ്‌കര്‍, അതുല്‍ വാസന്‍ എന്നീ താരങ്ങളെയും താരക് സിന്‍ഹ പരിശീലിപ്പിച്ചിട്ടുണ്ട്.
അതേസമയം വിവിധ തലമുറകളിലായി ക്രിക്കറ്റ് താരങ്ങളെ വളർത്തിക്കൊണ്ടുവന്ന അദ്ദേഹം ന്യൂഡൽഹിയിലെ സോണറ്റ് ക്രിക്കറ്റ് ക്ലബിലായിരുന്നു പ്രവർത്തിച്ച് വന്നിരുന്നത്. താരകിന്‍റെ ശിക്ഷണത്തിൽ കളിച്ചു വളർന്ന നിരവധി താരങ്ങളാണ് പിൽകാലത്ത് ഡൽഹി, ഇന്ത്യൻ ടീമുകളിൽ തിളങ്ങിയത്.
താരകിനെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് പിതാവിനെ പോലെ ആദരിക്കുന്ന വ്യക്തിത്വമാണ്. കോച്ചിന് ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചപ്പോൾ പന്ത് ട്വിറ്ററിലൂടെ ആശംസകൾ നേർന്നിരുന്നു.