വാഷിംഗ്ടണ്‍: ഇന്ത്യക്ക് മേല്‍ ചുമത്തിയ തീരുവ, അടുത്ത 24 മണിക്കൂറിനകം വീണ്ടും ഉയര്‍ത്തിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. അമേരിക്കൻ ഉത്പന്നങ്ങള്‍ക്കുമേല്‍ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്ന തന്റെ വാദവും ട്രമ്പ് ആവര്‍ത്തിച്ചു. റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതാണ് ട്രമ്പിനെ ചൊടിപ്പിക്കുന്നത് എന്നാണ് വിവരം.
” ഇന്ത്യ ഒരു നല്ല വ്യപാരപങ്കാളിയല്ല. കാരണം, അവര്‍ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ അവരുമായി വ്യാപാരം നടത്തുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ 25 ശതമാനം (തീരുവ) നിശ്ചയിച്ചു. പക്ഷേ ഞാന്‍ ആ നിരക്ക് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗണ്യമായി ഉയര്‍ത്താന്‍ പോകുകയാണ്. അവര്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുകയും യുദ്ധത്തിന് (റഷ്യ-യുക്രൈന്‍ യുദ്ധം)ഇന്ധനം പകരുകയുമാണ്. അവര്‍ അങ്ങനെ ചെയ്യാനൊരുങ്ങുകയാണെങ്കില്‍ ഞാന്‍ സന്തോഷവാനായിരിക്കില്ല,”- ട്രമ്പ് പറഞ്ഞു.
ഇന്ത്യക്കുമേല്‍ ചുമത്തിയ തീരുവ ഉയര്‍ത്തുമെന്ന് ഇക്കഴിഞ്ഞ ദിവസം തന്റെ സാമൂഹ മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രമ്പ് പ്രഖ്യാപിച്ചിരുന്നു. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് കാരണമായി ചൂണ്ടിക്കാണിച്ചായിരുന്നു ട്രമ്പിന്റെ ഈ പ്രതികരണം.
ജൂലായ് 30-ന് ആണ് ഇന്ത്യയില്‍നിന്ന് അമേരിക്ക ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള ട്രമ്പിന്റെ പ്രഖ്യാപനമുണ്ടായത്. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെപേരില്‍ ഇന്ത്യക്ക് പിഴച്ചുങ്കം ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരത്തിലെ തടസ്സങ്ങളും റഷ്യയില്‍നിന്ന് ഇന്ത്യ വലിയതോതില്‍ എണ്ണയും സൈനികോപകരണങ്ങളും വാങ്ങുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

