ശ്രീനഗർ: രജൗറിയിൽ പത്തുദിവസത്തിനിടെ രണ്ട് ചാവേർ ശ്രമങ്ങളെ ഇല്ലാതാക്കിയെന്ന് അതിർത്തി രക്ഷാ സേന. പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറി സൈനിക ക്യാമ്പടക്കം തകർക്കാനുള്ള ശ്രമങ്ങളാണ് വിഫലമാക്കിയത്. ഇതിൽ രണ്ടാമത് ചാവേറായി എത്തി സൈന്യത്തിന്റെ പിടിയിലായ ഭീകരൻ താബരേക് ഹുസൈൻ 2016ൽ ഇന്ത്യ പാകിസ്ഥാന് കൈമാറിയ വ്യക്തിയാണെന്ന് സൈന്യം തിരിച്ചറിഞ്ഞു.
സൈന്യം വെടിവെച്ചിട്ടതോടെ അലറിക്കരഞ്ഞുകൊണ്ട് മറ്റ് ഭീകരരെ വിളിച്ച് കരയുന്നുണ്ടായിരുന്നുവെന്നും സൈനികർ പറഞ്ഞു. ‘ഞാൻ സ്വയം മരിക്കാൻ വന്നതാണ്. എന്നെ നിങ്ങൾ വഞ്ചിച്ചു. സഹോദരാ എന്നെ ഇവിടെ നിന്ന് എങ്ങിനെയെങ്കിലും രക്ഷിക്കൂ.’ എന്ന് പറഞ്ഞാണ് ഇയാൾ കരഞ്ഞത്. ചാവേറായി അതിർത്തികടന്നയുടനെയാണ് സൈന്യത്തിന്റെ ശ്രദ്ധയിൽ ഇയാൾ പെട്ടത്.
26 മാസം ഇന്ത്യൻ ജയിലിൽ കിടന്ന ശേഷം ഉഭയകക്ഷി ധാരണ പ്രകാരം പാക്കിസ്ഥാന് കൈമാറിയ താബരേക് ഹുസൈ നാണ് ചാവേറായി വീണ്ടും നുഴഞ്ഞുകയറാൻ ശ്രമിച്ചത്.വരും ദിവസങ്ങളിൽ താബരേക്കിനെ ചോദ്യംചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് എസ്എസ്പി മുഹമ്മദ് അസ്ലം അറിയിച്ചു.
കഴിഞ്ഞ രണ്ടു വർഷമായി പാക് ചാര സംഘടനയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഭീകരനാണ് താബരേക് എന്നും സൈന്യം കണ്ടെത്തി. ലഷ്‌ക്കറിന്റെ ആറു മാസത്തെ പരിശീലനത്തിന് ശേഷമാണ് ഭീംബർ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇയാളെ പരിശോധിച്ചപ്പോൾ ദേഹത്തെ രോമം മുഴുവൻ വടിച്ചുകളഞ്ഞ നിലയിലായിരുന്നു. ചാവേറാകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഇവർ തയ്യാറെടുക്കുന്ന തെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.