കോഴിക്കോട്: ലൗ ജിഹാദിനെതിരെ താമരശേരി രൂപതയുടെ സർക്കുലർ. പ്രണയത്തിന്‍റെ മേൽക്കുപ്പായം അണിഞ്ഞ് മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ നിർബന്ധിത മതപരിവർത്തനമാണ് ഇവിടെ നടക്കുന്നത്. ഇതിനെതിരെ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു. ഒരു സമുദായത്തിനെതിരെ നടക്കുന്ന സംഘടിതമായ നീക്കങ്ങളെക്കുറിച്ച് സമുദായാംഗങ്ങൾ അഞ്ജരാകാൻ പാടില്ലെന്നും താമരശേരി രൂപതയുടെ മെത്രാൻ മാർ റെമീജിയോസ് ഇഞ്ചാനിയിൽ ഒപ്പിട്ട സർക്കുലറിൽ പറയുന്നു.
10, 11, 12 ക്ലാസുകളിൽ പഠിക്കുന്നവരെയും, പ്രൊഫഷണൽ കോഴ്സ് നടത്തുന്നവരെയും, പ്രത്യേകിച്ച് പെൺകുട്ടികളെ ലക്ഷ്യം വച്ചുകൊണ്ടുള്ള സമകാലീന സംഭവങ്ങൾ ആശങ്കപ്പെടുത്തുന്നു. ഇതിനെതിരെ പ്രതികരിക്കുന്നവരെ നിശബ്ധരാക്കുന്ന പ്രവണതയാണ് ബന്ധപ്പെട്ടവരിൽ നിന്നും ഉണ്ടാകുന്നത്. മത സൗഹാർദ്ദത്തിനും അഖണ്ഡതയ്ക്കും കോട്ടം തട്ടുന്ന ഒരു പ്രവർത്തനവും ഒരു മതവിഭാഗത്തിന്റെയും ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ല.
വളരെ ബോധപൂർവ്വം പ്രണയത്തിന്‍റെ കുരുക്ക് മുറുക്കി, മതം മാറിയില്ലെങ്കിൽ സംഭവിക്കാൻ പോകുന്ന വിപത്തുകളെപ്പറ്റി പറഞ്ഞ് ഭയപ്പെടുത്തി നടത്തുന്ന മതപരിവർത്തനത്തെ നാം തിരിച്ചറിയേണ്ടതുണ്ട്. തീവ്രവാദ ഗ്രൂപ്പുകളിൽപ്പെട്ടവർ പ്രത്യേക സമുദായത്തിൽപ്പെട്ട പെൺകുട്ടികളെ പ്രണയം നടിച്ച് വളരെ അസൂത്രിതമായി വലയിൽ വീഴ്ത്തുന്നതായി ദേശീയ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നാലര വർഷത്തിനിടെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 110 ഓളം പെൺകുട്ടികളെ ഇത്തരത്തിൽ മതപരിവർത്തനത്തിന് ഇരയായിട്ടുണ്ട്.
ഇത്തരം പ്രവർത്തനങ്ങളെ ജാഗ്രതയോടെ കാണാനും സത്യത്തിന് നേരെ കണ്ണടയ്ക്കുന്ന മാധ്യമ സംസ്കാരത്തെ തിരിച്ചറിയാനും നമുക്ക് കഴിയണമെന്ന് താമരശേരി രൂപതയുടെ സർക്കുലറിൽ പറയുന്നു.

