വയനാട്: ഭൂമി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വീണ്ടും സമരത്തിനൊരുങ്ങി മുത്തങ്ങയിലെ ആദിവാസികള്‍. ജീവിക്കാന്‍ വേണ്ടിയുള്ള അവകാശത്തിനാണ് സമരം തുടങ്ങുന്നതെന്ന് സി.കെ.ജാനു പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സി.കെ.ജാനു സമരം തുടങ്ങുന്നതിനെക്കുറിച്ച് പറഞ്ഞത്.
മുത്തങ്ങ ഭൂസമരത്തിന് 19 വയസ് തികഞ്ഞിട്ടും ആദിവാസി വിഭാഗത്തിന് ഭൂമി ലഭ്യമാകാത്ത സാഹചര്യത്തിലാണ് സമരത്തിനൊരുങ്ങുന്നത്
2003 ഫെബ്രുവരി 19നായിരുന്നു മുത്തങ്ങ വനത്തില്‍ കുടില്‍കെട്ടി സമരം ചെയ്ത ആദിവാസികള്‍ക്ക് നേരെ പൊലീസ് വെടിവെയ്പുണ്ടായത്.
വെടിവെയ്പില്‍ ആദിവാസി നേതാവ് ജോഗിയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരനായ വിനോദും കൊല്ലപ്പെട്ടു. ഗോത്ര മഹാസഭ അധ്യക്ഷ സി.കെ.ജാനുവിന്റെയും കോഓഡിനേറ്റര്‍ എം.ഗീതാനന്ദന്റെയും നേതൃത്വത്തില്‍ 2003 ജനുവരി അഞ്ചിനാണ് ആദിവാസികള്‍ മുത്തങ്ങ വനത്തില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്.
അതേസമയം ആദിവാസികളുടെ ഭൂമി പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും മുത്തങ്ങ സമരം ഗോത്രസമൂഹത്തിന് വലിയ ആത്മവിശ്വാസം നല്‍കി. ആ സമരമാണ് കേരളത്തിലെ ആദിവാസികളുടെ ഭൂമി പ്രശ്നം ലോകത്തിന് മുന്നില്‍ ചര്‍ച്ചയാക്കിയത്. അതിനുശേഷം ചെങ്ങറയും അരിപ്പയും തുടങ്ങി എത്രയോ ഭൂസമരങ്ങള്‍ നടന്നു.
എന്നാൽ ആദിവാസികളും ദളിതുകളും സ്വന്തം കാലില്‍ നിന്ന് പോരാടാനുള്ള കരുത്ത് നേടിയതില്‍ മുത്തങ്ങ സമരത്തിനുള്ള പങ്ക് ചെറുതല്ല. മാത്രമല്ല കാലങ്ങള്‍ പിന്നിട്ടിട്ടും ആദിവാസി വിഭാഗത്തിന്റെ ഭൂപ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല.