തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്ന് ആവർത്തിച്ച് കർഷകർക്ക് പല സബ്സിഡി ഇനങ്ങളിലായി കോടികണക്കിന് രൂപ കുടിശികയായി നൽകാനിരിക്കെ മുഖ്യമന്ത്രിയുടെ കാർഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം അനുവദിച്ച് സംസ്ഥാന സർക്കാർ. മാർച്ച് രണ്ടിന് ആലപ്പുഴയിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സബ്സിഡി കുടിശ്ശിക നിലനിൽക്കെ പരിപാടിക്കായി 33 ലക്ഷം അനുവദിച്ചത് കടുത്ത വിമർശനത്തിനാണ് വഴി വച്ചിരിക്കുന്നത്.
കോടികൾ ചിലവഴിച്ച് നടത്തിയ നവകേരള സദസ്സിൻ്റെ തുടർച്ചയായാണ് മുഖ്യമന്ത്രി മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നത്. നവകേരള സദസ്സിൻ്റെ ഭാഗമായി സ്വീകരിച്ച പരാതികളിൽ വലിയൊരു ഭാഗവും പരിഹരിക്കാതെ കെട്ടിക്കിടക്കുകയാണ് എന്ന വിമർശനവും ഉയരുന്നുണ്ട്.
പരിപാടിയുടെ 20 ലക്ഷം കൃഷിവകുപ്പിൻ്റെ പദ്ധതി ചെലവിനായി വകയിരുത്തിയ തുകയിൽ നിന്നും ബാക്കി വകുപ്പിന് കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും പൊതുമേഖലാ ബാങ്കുകളിൽ നിന്നും സ്പോൺസർഷിപ്പായി കണ്ടെത്താനുമാണ് നിർദേശം.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ മുഖാമുഖത്തിൻ്റെ പന്തൽ നിർമ്മിക്കാൻ 18 ലക്ഷം അനുവദിച്ചത് വൻ വിവാദമായിരുന്നു. ഉന്നത വിദ്യാഭ്യാസവകുപ്പിൻ്റെ ഫണ്ടിൽ നിന്നായിരുന്നു അന്ന് പണം നൽകിയത്. പ്രമുഖരുടെ പല ചോദ്യങ്ങളോടും മുഖ്യമന്ത്രി കയർത്ത് മറുപടി നൽകിയതും വിവാദമായി