സിപിഎം നേതാവായിരുന്ന പി ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഒമ്പത് പ്രതികളിൽ എട്ട് പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി. രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അതേസമയം വിചാരണക്കോടതി ചുമത്തിയ ചില കുറ്റങ്ങളിൽ നിന്ന് പ്രശാന്തിനെ ഒഴിവാക്കിയിട്ടുണ്ട്. ഒന്നാം പ്രതി കടിച്ചേരി അജി, മനോജ്, പാര ശശി ,എളംതോട്ടത്തിൽ മനോജ്,കുനിയിൽ സനൂബ്, ജയപ്രകാശൻ,കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനൻ എന്നിവരെയാണ് വെറുതെ വിട്ടത്. ആർഎസ്എസ് ജില്ലാ, താലൂക്ക് കാര്യവാഹക് ഉൾപ്പെടെയുളളവരായിരുന്നു കേസിലെ പ്രതികൾ. പ്രതികളും സർക്കാരും സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
വധശ്രമത്തിനടക്കം പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് കോടതി വ്യക്തമാക്കി. 1999 ഓഗസ്റ്റ് 25ന് തിരുവോണ ദിവസം പി ജയരാജനെതിരെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. വിചാരണക്കോടതി കേസിൽ നേരത്തെ ആറുപേരെ ശിക്ഷിച്ചിരുന്നു.