ദില്ലി : രാജ്യത്തെ നടുക്കിക്കൊണ്ട് 295 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ ദുരന്തത്തിന് കാരണം സിഗ്നലിങ്ങിലെ പിഴവാണെന്ന് റിപ്പോര്‍ട്ട്. ഈ വിവരമുൾക്കൊള്ളുന്ന റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ട് റെയിൽവേ മന്ത്രാലയം പുറത്തുവിട്ടു. അതേസമയം ദുരന്തത്തില്‍ മരിച്ച 41 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല . ഈ മൃതദേഹങ്ങൾ ഭുവനേശ്വര്‍ എയിംസില്‍ സൂക്ഷിച്ചിരിക്കുകയാണ്.രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അറിയിച്ചത്
സ്‌റ്റേഷനിലെ നോര്‍ത്ത് സിഗ്നല്‍ ഗൂംടിയില്‍ നേരത്തേ നടത്തിയ സിഗ്നലിങ് സര്‍ക്ക്യൂട്ട് മാറ്റത്തിലെ പിഴവും സ്‌റ്റേഷനിലെ ലെവല്‍ ക്രോസിങ് ഗേറ്റ് നമ്പര്‍ 94ല്‍ ഇലക്ട്രിക് ലിഫ്റ്റിങ് ബാരിയര്‍ മാറ്റവുമായി ബന്ധപ്പെട്ട സിഗ്നലിങ് ജോലികള്‍ നടപ്പാക്കിയതിലെ പിഴവുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മേൽപ്പറഞ്ഞ പിഴവുകൾ മൂലം കോറമാണ്ഡല്‍ എക്‌സ്പ്രസിന് തെറ്റായ ലൈനില്‍ ഗ്രീൻ സിഗ്നല്‍ ലഭിക്കാന്‍ കാരണമായെന്ന് റെയില്‍വേ മന്ത്രി അറിയിച്ചു. റെയില്‍വേ ജീവനക്കാരുടെ ഭാഗത്തുനിന്നു വീഴ്ചയും ശ്രദ്ധക്കുറവും ഉണ്ടായെന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും മന്ത്രി മറുപടിയിൽ അറിയിച്ചു.
അപകടത്തിൽ 295 പേര്‍ മരിച്ചെന്നും 176 പേര്‍ക്കു ഗുരുതരമായി പരുക്കേറ്റെന്നും റെയില്‍വേ മന്ത്രി അറിയിച്ചു. 451 പേര്‍ക്കു ഗുരുതരമല്ലാത്ത പരിക്കുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങളിൽ നിന്ന് പരിശോധനയ്ക്കായി ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും മ ജൂലൈ 16 വരെ 29.49 കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ടെന്നും നഷ്ടപരിഹാരത്തിനായി 258 അപേക്ഷകളാണ് ലഭിച്ചതെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു

