മധ്യപൂര്‍വ രാജ്യങ്ങളിലെ ആദ്യ പരമ്പരാഗത ഹിന്ദു ക്ഷേത്രം എന്ന ഖ്യാതിയുമായി അബുദാബിയിലെ പരമ്പരാഗത ഹിന്ദുക്ഷേത്രം അടുത്ത വർഷം ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യും. മുറൈഖയിലെ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ഫെബ്രുവരിയിൽ 18 ന് ഭക്ത ജനങ്ങൾക്കായി തുറന്നു കൊടുക്കും. ഭാരതത്തിന്റെ കലയും മൂല്യങ്ങളും സംസ്‌കാരവും യുഎഇയിലേക്ക് കൊണ്ടുവരുന്നതാകും ക്ഷേത്രമെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു . 2018 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശിലാക്ഷേത്രത്തിന്റെ മാതൃക അനാച്ഛാദനം ചെയ്തത്.
ഉദ്ഘാടന ചടങ്ങുകളില്‍ ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികളും ബാപ്‌സ് പ്രസിഡന്റ് പൂജ്യ മഹന്ത് സ്വാമി മഹാരാജും പങ്കെടുക്കും. രജിസ്‌ട്രേഷനായി ഫെസ്റ്റിവര്‍ ഓഫ് ഹാര്‍മണി എന്ന പേരില്‍ ആപ് പുറത്തിറക്കിയെങ്കിലും രജിസ്‌ട്രേഷന്റെ വിശദാംശങ്ങള്‍ പുറത്തിവിട്ടിട്ടില്ല. അബുദാബി സര്‍ക്കാര്‍ സംഭാവന ചെയ്ത 27 ഏക്കറിലായാണ് 55000 ചതുരശ്ര മീറ്റര്‍ വിസ്തൃതിൽ ക്ഷേത്രം പൂർത്തിയാക്കുന്നത് . സവിശേഷമായ വാസ്തുവിദ്യയും കൊത്തുപണികളും നിറഞ്ഞതാണ് ശിലാക്ഷേത്രം. ലൈബ്രറി, ക്ലാസ് മുറി, പ്രാര്‍ത്ഥനാ ഹാള്‍, കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങിയ സൗകര്യങ്ങളും കോമ്പൗണ്ടില്‍ ഒരുക്കിയിട്ടുണ്ട്.