Tuesday, December 23, 2025

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.
തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം ദുരിതത്തിലാണ്. രാവിലെയും മഴ തുടർന്നതോടെ അട്ടക്കുളങ്ങരയിലും മുക്കോലയ്ക്കലും വെള്ളകെട്ട് രൂപപ്പെട്ടു. നഗരത്തിന്റെ വിവിധയിടങ്ങളിൽ സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളിൽ വെള്ളം നിറഞ്ഞു. പലയിടത്തും അപകടകരമായ നിലയിലാണ് ഇവ. അട്ടക്കുളങ്ങരയിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ഉള്ളൂർ ശ്രീ ചിത്ര നഗറിൽ വീടുകളിലടക്കം വെള്ളം കയറി.

ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ശംഖുമുഖത്ത് വൻ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴ കാരണം മലയോര മേഖലയിലേക്ക് ജാഗ്രതയോടെയുള്ള യാത്ര വേണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ന് മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

Related Articles

Latest Articles