ഇന്ത്യയുമായി ഒളിപ്പോരിനിറങ്ങിയ ചൈനയ്ക്ക് കനത്ത തിരിച്ചടികൾ തുടങ്ങിയിരിക്കുകയാണ്. അതിർത്തി വിഷയങ്ങളിൽ ഇന്ത്യ സുശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. എന്തുവിലകൊടുത്തും ഇന്ത്യയെ തകർക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുവരെ തകർത്തെറിയുക എന്നത് തന്നെയാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം. ഇപ്പോഴിതാ, അതിർത്തി പ്രശ്നത്തിൽ ഇന്ത്യ നിലപാട് കടുപ്പിച്ചതിനാൽ ജി –20 ഉച്ചകോടിയിൽ നിന്ന് പിന്മാറുമെന്ന ഭീഷണി ഏശാതായതോടെ ജി20 ഉച്ചകോടി വിജയകരമാക്കാൻ എല്ലാ പിന്തുണയുമുണ്ടാകുമെന്നും ഇതിനായി എല്ലാവരുമായും സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്നും നിലപാട് മാറ്റിയിരിക്കുകയാണ് ചൈന. ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അന്താരാഷ്ട്രതലത്തിലെ സാമ്പത്തിക സഹകരണത്തിനുള്ള വലിയ വേദിയാണ് ജി20. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സുസ്ഥിരമാണെന്നും വിവിധ തലങ്ങളിൽ ഇന്ത്യയും ചൈനയും ചർച്ച നടത്തിയെന്നും വക്താവ് കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളുടേയും ജനങ്ങളുടേയും പൊതുതാൽപര്യങ്ങൾക്ക് മുൻതൂക്കം നൽകി, ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യയുമായി കൂടുതൽ ചർച്ചകൾക്ക് തയാറാണെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അതിർത്തിയിൽ നടക്കുന്ന തർക്കങ്ങളിൽ ചൈന പ്രതികരണത്തിന് തയാറായിട്ടില്ല. അതിർത്തി വിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും കേന്ദ്ര സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഒരു ഭീഷണിയെന്നോണം യോഗത്തിൽ പങ്കെടുക്കേണ്ട എന്ന തീരുമാനത്തിൽ ഷി ജിൻപിങ് എത്തിയത്. ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തേണ്ടിവരും. ഇതു ഒഴിവാക്കാനായാണു നീക്കമെന്നാണ് പുറത്തുവരുന്ന വിവരം. എന്തെന്നാൽ ഉച്ചകോടി നടത്തുന്ന രാജ്യത്തിന്റെ തലവനുമായി കൂടിക്കാഴ്ച നടത്താതെ പോകുന്നത് നയതന്ത്രപരമായി വലിയൊരു അബദ്ധമായി മാറും. അതിനാലാണ് ഉച്ചകോടി മുഴുവനായി ഒഴിവാക്കാൻ ഷി ജിൻപിങ് ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം, ഓഗസ്റ്റിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടയിൽ ഷി ജിൻ പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയിൽ അതിർത്തി പ്രശ്‌നങ്ങളിൽ ഉള്ള തന്റെ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. തർക്കങ്ങൾ പരിഹരിക്കാൻ കൃത്യമായ നിലപാട് എടുക്കണമെന്നും അദ്ദേഹം ചൈനീസ് പ്രസിഡന്റിനോട് കർശനമായി ആവശ്യപ്പെട്ടിരുന്നു. പാകിസ്താനോടുള്ള നിലപാട് പോലെ അതിർത്തി പ്രശ്‌നം പരിഹരിച്ചിട്ടുമതി വ്യാപാര ചർച്ചകളെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയുടെ പ്രകോപനപരമായ ഭൂപടത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഇന്ത്യ, ഉച്ചകോടിയോട് അനുബന്ധിച്ചുള്ള കൂടിക്കാഴ്ചയിലും ഇത് പരസ്യമായി പ്രകടമാക്കിയേക്കും. ഇത് ഷി ജിൻ പിങ് നേതൃത്വം വഹിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് കടുത്ത ക്ഷീണമായേക്കും.
അതേസമയം, ചൈന പുറത്തിറക്കിയ ഭൂപടത്തിൽ അരുണാചൽ പ്രദേശും ലഡാക്കിന്റെ ഭാഗമായ അക്‌സായ് ചിന്നും സ്വന്തം പ്രദേശമെന്ന് കാട്ടിയാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഈ അവകാശവാദങ്ങൾക്ക് സ്ഥാനമില്ല എന്നും പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കുകയേ ഉള്ളൂ എന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കൂടാതെ നയതന്ത്രമാർഗ്ഗങ്ങളിലൂടെ ഇന്ത്യ, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ ഫിലിപ്പീൻസ്,മലേഷ്യ,വിയറ്റ്‌നാം,തായ് വാൻ എന്നീ രാജ്യങ്ങളും ചൈന പുറത്തിറക്കിയ ഭൂപടത്തെ തള്ളി ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. അതേസമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവർ സമ്മേളനത്തിന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.