മസ്കത്ത്: വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലായി നിലവിൽ 79.3 ലക്ഷം ഇന്ത്യക്കാരുണ്ടെന്നും ബഹ്റൈൻകൂടി ചേരുമ്പോൾ ജി.സി.സി രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം 80 ലക്ഷത്തിലേറെ വരുമെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത് യു.എ.ഇയിൽ ആണെന്നും അവിടെ ഇന്ത്യക്കാരായ പ്രവാസികളുടെ എണ്ണം 35 ലക്ഷം കടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2022ൽ യു.എ.ഇയിൽ ഇന്ത്യൻ പ്രവാസികളുടെ എണ്ണം 34,19,000 ആയിരുന്നു. ഈ വർഷം 1.3 ലക്ഷം പേർകൂടി എത്തിയതോടെയാണ് ആകെ ഇന്ത്യക്കാരുടെ എണ്ണം 35,54,000 ആയി ഉയർന്നത്. ഒമ്പത് ലക്ഷമാണ് ഒമാനിലെ ഇന്ത്യക്കാരുടെ ജനസംഖ്യ. ആകെ രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനം വരുമിത്.പുറംരാജ്യങ്ങളിൽ ജോലി അന്വേഷിക്കുന്ന ഇന്ത്യക്കാരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് യു.എ.ഇയെന്നും ഇന്ത്യക്കാരായ പ്രവാസി തൊഴിലാളികളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്ര സർക്കാർ ദുബൈ, റിയാദ്, ജിദ്ദ, ക്വാലാലംപുർ എന്നിവിടങ്ങളിൽ വിദേശ ഇന്ത്യൻ സഹായ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.