തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഡോക്ടർ നിർദ്ദേശിച്ച കമ്പനിയുടെ മരുന്ന് കുറിക്കാത്തതിനെ തുടർന്ന് ജൂനിയർ ഡോക്ടറെ പുറത്താക്കിയതായി പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക ബ്രാൻഡുകളുടെ മരുന്ന് കുറിക്കാൻ പിജി ഡോക്ടർമാർക്ക് മേൽ സമ്മർദ്ദം ചെലുത്തുകയും ഡോക്ടർ നിർദ്ദേശിച്ച കമ്പനിയുടെ മരുന്ന് കുറിക്കാത്തതിനെ തുടർന്ന് ജൂനിയർ ഡോക്ടറെ വാർഡിൽ നിന്നും പുറത്താക്കുകയുമായിരുന്നു. ചില പ്രത്യേക മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മാത്രം മരുന്ന് വാങ്ങാൻ നിർദ്ദേശവും ഡോക്ടർമാർ രോഗികൾക്ക് നൽകുന്നു. ഇത്തരം ബ്രാൻഡുകളുടെ മരുന്നുകൾ മറ്റ് മെഡിക്കൽ യൂണിറ്റുകളിൽ ഉപയോഗിക്കുന്നില്ലെന്ന വിവരം ധരിപ്പിച്ചിട്ടും ജൂനിയർ ഡോക്ടർമാരെ ഭീഷണിപ്പെടുത്തി മരുന്ന് കുറിപ്പിക്കുന്നതായി പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം, ചില പ്രത്യേക കമ്പനികളിൽ നിന്നും ഡോക്ടർമാർ കമ്മീഷൻ കൈപ്പറ്റുകയും അത്തരം ബ്രാൻഡുകളുടെ മരുന്നുകൾ മാത്രം രോഗികർക്ക് കുറിച്ചു നൽകുകയും ചെയ്യുന്ന സംഭവങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ കുറിപ്പടി നിരീക്ഷിക്കുന്നതിനായി ഓഡിറ്റ് കമ്മിറ്റിയെ രൂപീകരിക്കാൻ സർക്കാർ തീരുമാനമെടുത്തു. എന്നാൽ ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്ത് വന്നതിന് ശേഷവും കമ്പനികളെ സഹായിക്കുന്ന നിലപാട് തന്നെയാണ് ഡോക്ടർമാർ ഇപ്പോഴും കൈക്കൊള്ളുന്നത്.