Thursday, January 8, 2026

എഴുപത്തിയഞ്ചാം റിപ്പബ്ലിക്ക് ദിന നിറവിൽ രാജ്യം ! ഭാരതത്തിന്റെ സൈനികശക്തി ലോകത്തിന് മുന്നിൽ തുറന്നു കാട്ടിയ റിപ്പബ്ലിക്ക് ദിന പരേഡിന് കർത്തവ്യപഥിൽ സമാപനം ! പരേഡിൽ അണിനിരന്നതിൽ 80 ശതമാനവും വനിതകൾ

ദില്ലി : ഭാരതത്തിന്റെ സൈനികശക്തി ലോകത്തിന് മുന്നിൽ തുറന്നു കാട്ടിയ റിപ്പബ്ലിക്ക് ദിന പരേഡ് ദില്ലിയിലെ കർത്തവ്യപഥിൽ സമാപിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവും വിശിഷ്ടാതിഥിയായി എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരേഡിന് സാക്ഷികളായി.

യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കർത്തവ്യപഥിൽ എത്തിയത്. രാഷ്ട്രപതി പതാക ഉയർത്തിയശേഷം ആരംഭിച്ച പരേഡിൽ അണിനിരന്നതിൽ 80 ശതമാനവും വനിതകളാണ് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. 90 അംഗ ഫ്രഞ്ച് സേനാ സംഘവും പരേഡ് നടത്തി. ഇതിന് പുറമെ ഫ്രാൻസിന്റെ 2 റഫാൽ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തി.

അത്യാധുനിക ടി 90 ടാങ്ക്, നാഗ് മിസൈൽ, പിനാക റോക്കറ്റ് ലോഞ്ചർ, കരയിൽ നിന്ന് ആകാശത്തേക്കു തൊടുക്കുന്ന മധ്യദൂര മിസൈൽ എന്നിവ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിന്റെ പ്രതീകമായിപരേഡിൽ അണിനിരന്നു. പുരുഷൻമാരും വനിതകളും ഉൾപ്പെട്ടതായിരുന്നു പരേഡിൽ പങ്കെടുത്ത ബിഎസ്എഫ് സംഘം. ദില്ലി പോലീസ് സംഘത്തെ മലയാളിയും നോർത്ത് ദില്ലി ഡപ്യൂട്ടി കമ്മിഷണറുമായ ശ്വേത കെ.സുഗതൻ നയിച്ചു. സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിൽ നിന്നുള്ള വനിതാ സേനാംഗങ്ങൾ ബൈക്ക് അഭ്യാസപ്രകടനം നടത്തി.

16 സംസ്ഥാനങ്ങളുടെയടക്കം 26 ഫ്ലോട്ടുകളാണ് ഇത്തവണ അവതരിപ്പിച്ചത്. പരേഡിന് പരിസമാപ്തി കുറിച്ച് കൊണ്ട് നടന്ന വ്യോമസേനയുടെ ഫ്ലൈപാസ്റ്റിൽ 51 വിമാനങ്ങൾ പങ്കെടുത്തു. വിമാന പൈലറ്റുമാരിൽ 15 പേർ വനിതകളായിരുന്നു.

സംസ്ഥാനത്തും വിപുലമായ റിപ്പബ്ലിക് ദിനാഘോഷമാണ് നടന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കെഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. മുഖ്യമന്ത്രിയും പരിപാടിയിൽ പങ്കെടുത്തു.

Related Articles

Latest Articles