ദില്ലി : 74-ാം റിപ്പബ്ലിക് നിറവിൽ എത്തി നിൽക്കുകയാണ് രാജ്യം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് കനത്ത സുരക്ഷ ഉറപ്പാക്കീട്ടുണ്ട്. പരേഡ് രാവിലെ 10 മണിക്ക്ദില്ലിയിലെ കർത്തവ്യ പാതയിൽ ആരംഭിക്കും. ഇന്ന് നടക്കുന്ന പരേഡിന് ഏകദേശം 65,000 ആളുകളായിരിക്കും സാക്ഷ്യം വഹിക്കുക. ദില്ലി പോലീസിന് പുറമെ അർദ്ധസൈനിക വിഭാഗവും എൻഎസ്ജിയും ഉൾപ്പെടുന്ന പരേഡിന് ആറായിരത്തോളം ജവാന്മാരെയാണ് സുരക്ഷയ്‌ക്കായി വിന്യസിച്ചിരിക്കുന്നത്. 150 ഓളം സിസിടിവി ക്യാമറകളുടെ സഹായത്തോടെ കർത്തവ്യ പാത നിരീക്ഷിക്കും.
സായുധ സേനയുടെയടക്കം പ്രദർശന മാർച്ചുകൾ, വിവിധ സംസ്ഥാന, കേന്ദ്ര വകുപ്പുകളിൽ നിന്നുള്ള ടാബ്ലോകൾ എന്നിവ പ്രദർശിപ്പിക്കും. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെ ഒട്ടക സംഘത്തിന്റെ ഭാഗമായുള്ള പരേഡിൽ ആദ്യ വനിതാ റൈഡർമാരും പങ്കെടുക്കും. സായുധ സേന, കേന്ദ്ര അർദ്ധസൈനിക സേന, ഡൽഹി പോലീസ്, നാഷണൽ കേഡറ്റ് കോർപ്‌സ്, എൻഎസ്എസ്, 19 സൈനിക പൈപ്പുകൾ, ഡ്രംസ് ബാൻഡുകൾ എന്നിവയിൽ നിന്നുള്ള 16 മാർച്ചിംഗ് സംഘങ്ങളാണ് പരേഡിലുള്ളത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയാണ് ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനത്തിലെ മുഖ്യാഥിതി.