പുത്തൂർ:മൂർഖൻ പാമ്പിന്റെ കടിയേറ്റ അമ്മയെ സാഹസികമായി രക്ഷിച്ച മകളുടെ ധൈര്യത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ. . ദക്ഷിണ കന്നഡ ജില്ലയായ പുത്തൂരിലാണ് സംഭവം.മമത എന്ന സ്ത്രീക്കാണ് മൂർഖന്റെ കടിയേറ്റത്. പുത്തൂരിലുള്ള തന്റെ അമ്മയുടെ ഫാമിൽ എത്തിയതായിരുന്നു മമത. ഇവിടെ വെച്ചാണ് പാമ്പുകടിയേറ്റത്.
വെള്ളം നനയ്ക്കായി പമ്പ് തുറക്കാൻ പോയ മമത അബദ്ധത്തിൽ പുല്ലുകൾക്കിടയിലുണ്ടായിരുന്ന മൂർഖനെ ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ പാമ്പ് മമതയുടെ കാലിൽ കടിച്ചു. പാമ്പ് കടിയേറ്റെന്ന് മനസ്സിലായ മമത കടിയേറ്റ ഭാഗത്തിന് മുകളിലായി ഉണങ്ങിയ പുല്ല് കൊണ്ടു ആദ്യം കെട്ടി. എന്നാൽ പുല്ല് കൊണ്ടുള്ള കെട്ട് വിഷം ശരീരത്തിലേക്ക് കയറുന്നത് തടയില്ലെന്ന് മനസ്സിലാക്കിയ മമതയുടെ മകൾ ശർമ്യ റായ് കടിയേറ്റ ഭാഗത്തുള്ള രക്തവും വിഷവും വായ കൊണ്ട് വലിച്ചെടുക്കുകയാണ് ഉണ്ടായത്. തുടർന്ന് മമതയെ ആശുപത്രിയിൽ എത്തിച്ചു. ശർമ്യയുടെ സാഹസികമായ ഇടപെടലാണ് മമതയുടെ ജീവൻ രക്ഷിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടർമാർ പറയുകയായിരുന്നു.
കോളേജ് വിദ്യാർത്ഥിനിയായ ശർമ്യയുടെ ധീരമായ പ്രവർത്തിയാണ് അമ്മയുടെ ജീവൻ തിരിച്ചുകിട്ടാൻ വഴിയൊരുക്കിയത്. പാമ്പ് കടിയേറ്റ ഭാഗത്തെ രക്തം വലിച്ചെടുത്താൽ ജീവൻ രക്ഷിക്കാനാകുമെന്ന് സിനിമകളിൽ കണ്ടാണ് ശർമ്യ റായ് മനസ്സിലാക്കുന്നത്. ഒരു ദിവസം ആശുപത്രിയിൽ കഴിഞ്ഞതിനു ശേഷം മമത വീട്ടിൽ മടങ്ങിയെത്തി.