കൊല്ലം : പാരിപ്പള്ളി ചാവർകോട് കശുമാവ് തോട്ടത്തിൽ തെരുവുനായ്ക്കൾ കടിച്ചു കീറിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ജീർണ്ണിച്ച നിലയിലുള്ള മൃതദേഹം ചാവർകോട് ഗംഗാലയം വീട്ടിൽ അജിത് ദേവദാസിന്‍റേതാണെന്ന് പ്രാഥമിക നിഗമനം.എന്നാൽ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തിയശേഷം മാത്രമേ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ.
അജിത് ദേവദാസിനെ ജനുവരി 24 മുതൽ കാണാനില്ലായിരുന്നു. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ ഭാര്യ പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അജിത്തിനെ കാണാതായത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ കൊല്ലം പാരിപ്പള്ളി ചാവർകോട് റബർ, കശുമാവ് മരങ്ങളുള്ള തോട്ടത്തിലെ ഒഴിഞ്ഞ പുരയിടത്തിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കഴുത്തിൽ കുരുക്കിട്ടിരുന്നു. കയർ പൊട്ടി മൃതദേഹം നിലത്തുവീണതാണെന്നാണ് നിഗമനം. മൃതദേഹത്തിന്റെ മുഖം ഉൾപ്പെടെ മിക്ക ഭാഗങ്ങളും തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലാണ്.ജീർണിച്ച നിലയിലായിരുന്നതിനാൽ ആളെ തിരിച്ചറിയാനായിരുന്നില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.