കോഴിക്കോട്: എകരൂലിലെ 61-കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. എകരൂല്‍ സ്വദേശി നീരിറ്റിപറമ്പില്‍ ദേവദാസിന്റെ(61) മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ദേവദാസിന്റെ മകൻ അക്ഷയ് ദേവിനെ (28 ) പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ചയാണ് ദേവദാസിനെ പരിക്കേറ്റ നിലയില്‍ മകന്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്. കട്ടിലില്‍ നിന്ന് വീണ് അച്ഛന് പരിക്കേറ്റെന്നായിരുന്നു അക്ഷയ് ദേവ് ഡോക്ടർമാരോട് പറഞ്ഞിരുന്നത്. ദേവദാസിനെ പരിശോധിച്ചപ്പോൾ ശരീരത്തിൽ മര്‍ദനമേറ്റതിന്റെ പാടുകളുകൾ കണ്ടെത്തി. ഇദ്ദേഹം മരിച്ചതോടെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുംചെയ്തു. തുടര്‍ന്ന് മകനെ വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
അച്ഛനും മകനും തമ്മില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതേത്തുടര്‍ന്ന് മകന്‍ അച്ഛനെ മര്‍ദിക്കുകയും പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അക്ഷയ് ദേവ് ലഹരിക്കടിമയാണെന്നാണ് സമീപവാസികൾ പറയുന്നത്. ദേവദാസിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി എകരൂലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.