പ്രേക്ഷകർ തിയേറ്ററിൽ നിന്നകന്ന കാലഘട്ടത്തിൽ അവരെ തിരികെ തിയേറ്ററുകളിലേക്ക് എത്തിച്ച സംവിധായകനായിരുന്നു സിദ്ദിഖ്. മിമിക്രി രംഗത്തു നിന്നും ഫാസിലിന്റെ കൈപിടിച്ച് അസിസ്റ്റന്റ് ഡയറക്ടറായാണ് മലയാള സിനിമയിലേക്ക് സിദ്ദിഖ് രംഗപ്രവേശം ചെയ്യുന്നത്. ഈ വഴി പിന്തുടർന്ന് മിമിക്രി രംഗത്തുള്ള ഒട്ടനവധി കലാകാരന്മാർക്ക് സിനിമയിലേക്കുള്ള വഴിയും അദ്ദേഹം തുറന്നു കൊടുത്തു. കാലഘട്ടത്തിനപ്പുറം സഞ്ചരിക്കുന്ന സിനിമകളായിരുന്നു സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്നത്.
ഫാസിലിന്റെ സംവിധാനത്തിൽ 1983ല്‍ പുറത്തിറങ്ങിയ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെയാണ് അസിസ്റ്റന്റ് ഡയറക്ടറുടെ വേഷത്തിൽ സിദ്ദിഖ് സിനിമ മേഖലയിൽ രംഗപ്രവേശനം നടത്തുന്നത്. പിന്നീട് എന്നെന്നും കണ്ണേട്ടന്റെ, പൂവിന് പുതിയ പൂന്തെന്നല്‍, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, മണിച്ചിത്രത്താവ് എന്നീ സിനിമകളില്‍ അസോസിയേറ്റ് സംവിധായകനായും അസിസ്റ്റന്റ് സംവിധായകനായും തിളങ്ങി.
ലാലിനൊപ്പം ചേർന്ന് 1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തി.റാംജി റാവു സ്പീക്കിങ്ങിൽ ലാലുമായി തുടങ്ങിയ സംവിധാന കൂട്ടുകെട്ട് 1994ല്‍ കാബൂളിവാല വരെയും നീണ്ടു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.