Saturday, September 19, 2026

കാപ്പ ചുമത്തിയത് അസാധുവെന്ന് കാപ്പ ഉപദേശക സമിതിയുടെ കണ്ടെത്തൽ! ആകാശ് തില്ലങ്കേരിയെ വിട്ടയച്ചു

കാപ്പ ചുമത്തി ജയിലിലടച്ച മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ വിട്ടയച്ചു. ആകാശ് തില്ലങ്കേരിയുടെ പേരില്‍ ചുമത്തിയ കാപ്പ അസാധുവാണെന്ന് കാപ്പ ഉപദേശക സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറത്തിറക്കി. ജയിലറെ ആക്രമിച്ച കേസ് കാപ്പ ചുമത്താൻ പര്യാപ്തമല്ലെന്ന് ഉത്തരവിൽ പറയുന്നു.

ആകാശിനെതിരേ കാപ്പ ചുമത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിരുന്നു. കാപ്പ ചുമത്തി ആകാശിനെ തടങ്കലില്‍ പാര്‍പ്പിച്ചത് പരിശോധിച്ച ഉപദേശക സമിതി, കാപ്പ ചുമത്താനുളള കുറ്റം പ്രതി ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇതേതുടര്‍ന്നാണ് ആകാശ് തില്ലങ്കേരി വിയ്യൂര്‍ ജയിലില്‍നിന്ന് മോചിതനായത്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലറെ മര്‍ദിച്ചെന്ന കേസിലും പ്രതിയായതോടെയാണ് ആകാശിനെ വീണ്ടും കാപ്പ ചുമത്തി സെപ്തംബര്‍ പതിമൂന്നിന് അറസ്റ്റ് ചെയ്തത്. മകളുടെ പേരിടല്‍ ചടങ്ങിനായി വീട്ടിലെത്തിയപ്പോളാണ് ആകാശിനെ മുഴക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെയും ‘കാപ്പ’ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന ആകാശ്, ആറു മാസത്തെ തടവ് കാലാവധി കഴിഞ്ഞ് ജയിലില്‍നിന്ന് പുറത്തിറങ്ങി ദിവസങ്ങൾ മാത്രം കഴിഞ്ഞപ്പോഴാണ് വീണ്ടും അറസ്റ്റിലായത് . ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി സംശയം പ്രകടിപ്പിച്ച ജയിലറെയാണ് ഇയാൾ മർദിച്ചത്.

പേരിടല്‍ ചടങ്ങിനിടെ പോലീസ് വാഹനം കണ്ട് ആകാശ് കാര്യം തിരക്കാനായി വാഹനത്തിന്റെ അടുത്തേക്ക് വന്നിരുന്നു . തുടർന്ന്‌ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നാലെ വീട്ടില്‍ ചടങ്ങിനെത്തിയിരുന്ന ബന്ധുക്കളടക്കം സംഘടിച്ച് സ്‌റ്റേഷന് മുന്നിലെത്തി. ഏറെസമയത്തിന് ശേഷമാണ് ഇവര്‍ പിരിഞ്ഞുപോയത്.

Related Articles

Latest Articles