കൊച്ചി : കേരളത്തിലെ തീവ്രവാദ സാന്നിധ്യമുള്ള സ്ഥലങ്ങളുടെ വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ വർഷം പുറത്തു വിട്ടിരുന്നു. എറണാകുളം ജില്ലയിൽ പാനായിക്കുളം, കോതമംഗലം ടൗൺ, ആയിരപ്പാറ, പല്ലാരിമംഗലം, അടിവാട്, മൊറക്കാല,കലൂർ, കറുകപ്പള്ളി, ഏലൂക്കര, ഉളിയന്നൂർ എരമം, വെടിമറ, കളമശ്ശേരി എന്നീ സ്ഥലങ്ങളാണ് പട്ടികയിലുള്ളത്. തീവ്രവാദവുമായി ബന്ധപ്പെട്ട് നിരവധി തവണ പരാമർശിക്കപ്പെട്ട മേഖല കൂടിയാണ് കളമശ്ശേരി.
അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേനെ കളമശ്ശേരിയിൽ തമ്പടിച്ച ഭീകരരും നക്‌സലുകളും ഐസിസ് തീവ്രവാദികൾ പോലും ഇവിടെ നിന്ന് പിടിയിലായിട്ടുണ്ട്. ഈയിടെ എൻഐഎ വലയിലാക്കിയ ഐസിസ് മൊഡ്യൂൾ തീവ്രവാദികളും കളമശ്ശേരിയിൽ ബന്ധങ്ങൾ സ്ഥാപിച്ചിരുന്നു. തടിയന്റവിട നസ്സീറിന്റെ സ്വാധീനവും മദനിയുടെ മോചനത്തിനായി മുമ്പ് നടന്ന ബസ് കത്തിക്കലുമൊക്കെ കളമശ്ശേരിയെ കുപ്രസിദ്ധമാക്കി. പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ട് കേസിലും കളമശ്ശേരിയിൽ ഗൂഢാലോചന നടന്നു.ലഹരി മാഫിയയും ആയുധ കച്ചവടവും ഗുണ്ടാ സംഘങ്ങളുമെല്ലാം കളമശ്ശേരിയിൽ സജീവമാണ് എന്നിരിക്കെ വേണ്ടത്ര കരുതൽ ഈ മേഖലയ്ക്ക് പൊലീസ് നൽകാറില്ല എന്നത് ഗൗരവപരമായ, ഒരിക്കലും ന്യായീകരിക്കാനാകാത്ത വീഴ്ച തന്നെയാണ്.
തീവ്രവാദം എന്ന വാക്ക് പോലും പരിചിതമല്ലായിരുന്ന മലയാളിക്ക് ഏറെ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു കളമശേരി ബസ് കത്തിക്കൽ. കേരളത്തിൽ തീവ്രവാദ പ്രവർത്തനത്തിന്റെ തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന സംഭവം കൂടിയായിരുന്നു അത്. പി.ഡി.പി. നേതാവ് അബ്ദുൽ നാസർ മഅദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ 2005 സെപ്റ്റംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് സേലത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസാണ് പ്രതികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുക്കുകയും കളമശ്ശേരിയിൽ യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു .
ബസ് കത്തിക്കൽ കേസ് തീവ്രവാദ പ്രവർത്തനമാണെന്ന് എൻഐഎ. കണ്ടെത്തിയിരുന്നു. ബെംഗളൂരു, ഹൈദരാബാദ് സ്‌ഫോടനങ്ങളിലെ പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കളമശ്ശേരി സംഭവത്തിന്റെ യാഥാർഥ്യം പുറത്തുവന്നത്. ബെംഗളൂരു സ്‌ഫോടനക്കേസിൽ തടിയന്റവിട നസീർ പിടിയിലായതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. കേസിൽ മൂന്നാം പ്രതിയായ കണ്ണൂർ പരപ്പനങ്ങാടി സ്വദേശി അബ്ദുൾ റഹീം കശ്മീരിൽ ഇന്ത്യൻ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തതോടെ ബസ് കത്തിക്കൽ കേസിൽ തീവ്രവാദ ബന്ധം വെളിച്ചത്തു വന്നു. കേസിൽ തടിയന്റവിട നസീർ അടക്കമുള്ള 13 പ്രതികൾ കുറ്റക്കാരെന്ന് കൊച്ചിയിലെ എൻഐഎ കോടതി കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തു.
കളമശ്ശേരിയിൽ തിരകൾ കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വിവരങ്ങൾ ശേഖരിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് മഞ്ഞുമ്മൽ റെഗുലേറ്റർ കം ബ്രിഡ്ജിനു താഴെയാണ് 12 വെടിയുണ്ടകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.