ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ മാറ്റങ്ങൾ സൃഷ്ട്ടിച്ച മോഡലായിരുന്നു ഇ ഓല എസ്1 പ്രോ. എന്നാൽ ഈ വാഹനവുമായി ബന്ധപ്പെട്ട അപകടങ്ങളും പിന്നീട് ചർച്ചയായി. പതിവു പ്രശ്നങ്ങൾക്കൊപ്പം പുതിയൊരു അപകടവാർത്തയാണ് ഇപ്പോൾ പുറത്തുവന്നത്. തന്റെ ഭാര്യയ്ക്ക് സ്‌കൂട്ടർ ഓടിക്കുന്നതിനിടയിൽ സംഭവിച്ച അപകടത്തെക്കുറിച്ച് സംകിത് പർമർ എന്ന യുവാവ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
യുവാവ് ട്വീറ്റ് ചെയ്തതിങ്ങനെ ‘ഇന്നലെ എന്റെ ഭാര്യയുടെ ജീവിതത്തിൽ അതിഭയാനകമായ ഒരു സംഭവം നടന്നു. രാത്രി 9.15 ഓടെ 35 കിലോമീറ്റർ വേഗത്തിൽ അവൾ സഞ്ചരിച്ചിരുന്ന ഓല ഇലക്ട്രിക് സ്കൂട്ടറിന്റെ മുന്നിലെ സസ്പെൻഷനിൽ നിന്നു ടയർ ഊരിത്തെറിച്ചു. അവൾ വാഹനത്തിനു മുന്നിലേക്ക് തെറിച്ചുവീണു. മുഖത്ത് ഉൾപ്പെടെ ഗുരുതരമായി പരുക്കേറ്റ അവൾ തീവ്രപരിചരണവിഭാഗത്തിൽ കിടക്കുന്നു. ആരാണ് സംഭവത്തിന് ഉത്തരവാദി?’ എന്നായിരുന്നു യുവാവിന്റെ ചോദ്യം.
അപകടത്തെ തുടർന്ന് യുവതിയുടെ തലയ്ക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റു. ഓല സ്കൂട്ടറിന്റെയും സിഇഒ ഭവിഷ് അഗർവാളിന്റെയും ഔദ്യോഗിക പ്രൊഫൈലും യുവാവ് ടാഗ് ചെയ്തിരുന്നു.
യുവതി ഹെൽമറ്റ് ധരിച്ചിരുന്നോ എന്നതിനെക്കുറിച്ച് വ്യക്തമായ സ്ഥിരീകരണമില്ല. സംഭവത്തിൽ ഓലയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല.