ദില്ലി :കോവിഡ് വാക്‌സിൻ(COVID VACCINE) കയറ്റുമതി പുന:രാരംഭിച്ച് ഭാരതം. മൈത്രി പദ്ധതിയുടെ ഭാഗമായി നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ, ഇറാൻ എന്നീ രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ കയറ്റുമതിയാണ് ഇന്ത്യ പുന:രാരംഭിച്ചത്. 10 കോടികോവിഡ് വാക്‌സിനാണ് രാജ്യം കയറ്റുമതി ചെയ്തത്.
രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ കയറ്റുമതി ഇന്ത്യ നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ ഉപയോഗത്തിനും കയറ്റുമതിക്കുമായി ഉപയോഗിക്കാവുന്ന തരത്തിൽ വാക്‌സിൻ ഉൽപാദനം വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് വാക്‌സിൻ വിതരണം പുനരാരംഭിച്ചിരിക്കുന്നത്.
അതേസമയം കോവിഡ് വാക്‌സിൻ കയറ്റുമതി നിർത്തുന്നതിന് മുൻപ് ഇന്ത്യ നൂറോളം രാജ്യങ്ങൾക്കായി 6.6 കോടി വാക്‌സിൻ വിതരണം ചെയ്തിരുന്നു. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇന്ത്യ വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കൂടാതെ ലോകത്ത് ഏറ്റവും വലിയ വാക്‌സിൻ ഉത്പാദന രാജ്യമായ ഇന്ത്യ വാക്‌സിൻ കയറ്റുമതി പുന: രാരംഭിക്കുന്നത് ആഗോള തലത്തിൽ സമ്പൂർണ വാക്‌സിൻ ലക്ഷ്യത്തിലെത്തിക്കാൻ സഹായിക്കുമെന്നാണ് അമേരിക്ക വിലയിരുത്തിയത്.
എന്നാൽ രാജ്യത്ത് കൊറോണ കേസുകൾ കുറയുകയും സാഹചര്യം നിയന്ത്രണ വിധേയമാകുകയും ചെയ്തതോടെ ഇന്ത്യ വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കുമെന്ന് കഴിഞ്ഞ മാസം ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു.