ചെന്നൈ: എൺപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയെ പൊലീസ് വെടിവച്ചുകൊന്നു. തൂത്തുക്കുടിയിലെ പുതിയമ്പത്തൂർ സ്വദേശിയായ നീരാവി മുരുകനെയാണ് പൊലീസ് വെടിവച്ചുകൊന്നത്.
കേരളം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളാണ് ഉളളത്. തിരുനെൽവേലിയിലെ കലങ്കാട് നങ്കുനേരിയിൽ വച്ചാണ് മുരുകനെ കൊലപ്പെടുത്തിയത്.
കവർച്ച കേസ് അന്വേഷിക്കാൻ കലങ്കാട് ഒഴിഞ്ഞ ഒരു റോഡിൽ പൊലീസ് പ്രത്യേക സംഘം എത്തിയിരുന്നു. പഴനിയിൽ നടന്ന, ഒരു കവർച്ചയുടെ അന്വേഷണമായിരുന്നു ഇത്. എന്നാൽ, മുരുകനെ പിടിക്കാൻ ശ്രമിക്കവെ, ഇയാൾ ആയുധമുപയോഗിച്ച് പൊലീസുദ്യോഗസ്ഥരെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. ഇതേതുടർന്ന് വെടിവെക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല നെഞ്ചിലാണ് മുരുകന് വെടിയേറ്റത്.