പാലക്കാട് പാലക്കയം വില്ലേജ് അസിസ്റ്റന്റ് വി.സുരേഷ് കുമാറില്‍ നിന്നും ലക്ഷങ്ങൾ കൈക്കൂലിയായി പിടിച്ചതിന് പിന്നാലെ കർശ്ശനനടപടിക്കൊരുങ്ങി സർക്കാർ. ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നത് അടക്കമുള്ള സമീപനം സ്വീകരിക്കുമെന്ന് റവന്യുവകുപ്പ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സുരേഷ് കുമാര്‍ സര്‍വീസില്‍ കയറിയ ശേഷമുള്ള എല്ലാ ഓഫീസുകളിലും പരിശോധന നടത്തും.പിടിച്ചെടുത്ത പണവും നിക്ഷേപവും വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തപ്പോള്‍ കൈക്കൂലി വാങ്ങിയതാണെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍.
സുരേഷ് കുമാര്‍ സര്‍വീസില്‍ കയറിയ കാലം തൊട്ടുള്ള ഇടപഴകലുകൾ,ബന്ധങ്ങൾ എന്നിവ പരിശോധിക്കും.സ്ഥിരം കൈക്കൂലിക്കാരനാണെന്ന് കണ്ടെത്തിയാല്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടും. വിജിലന്‍സിന്റേയും റവന്യൂ സംഘത്തിന്റേയും റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും നടപടി. ഇതിനായി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടാനും തീരുമാനിച്ചിട്ടുണ്ട്.