കൊച്ചി : ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി സിപിഎമ്മിനു കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു എംഎൽഎ അയോഗ്യനാകുന്നു എന്നതിനൊപ്പം, രാജയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണം നേരിട്ട പാർട്ടിയിലെ തന്നെ മുൻ എംഎൽഎ എസ്. രാജേന്ദ്രനും എം.എം.മണിയും തമ്മിൽ നടന്ന വാക്പോരും രാജേന്ദ്രന്റെ സസ്പെൻഷനും വീണ്ടും സംസാര വിഷയമാകുമ്പോൾ അത് പാർട്ടിക്കുള്ളിൽ സൃഷ്ടിക്കുന്ന പടലപ്പിണക്കങ്ങളും അസ്വസ്ഥതകളും അതിജീവിക്കാൻ പാർട്ടി തയ്യാറാകേണ്ടി വരും.
എ.രാജയെ സ്ഥാനാർത്ഥിയാക്കിയതിനു പിന്നാലെയാണ് സിപിഎം ജില്ലാ നേതൃത്വവുമായി മുൻ എംഎൽഎ എസ്.രാജേന്ദ്രൻ തെറ്റിപ്പിരിഞ്ഞത്. ദേവികുളത്ത് എംഎൽഎയായിരുന്ന രാജന്ദ്രനെ ഒഴിവാക്കിയാണ് കഴിഞ്ഞ തവണ സിപിഎം യുവനേതാവ് രാജയ്ക്ക് പാർട്ടി ടിക്കറ്റ് നൽകിയത്. അതിൽ നീരസമുണ്ടായിരുന്ന രാജേന്ദ്രൻ, തിരഞ്ഞെടുപ്പിൽ രാജയെ തോൽപ്പിക്കാൻ നീക്കം നടത്തിയെന്നു പാർട്ടിക്കുള്ളിൽത്തന്നെ വിമർശനമുയർന്നിരുന്നു. അതു പിന്താങ്ങി എം.എം. മണി എംഎൽഎ തന്നെ രംഗത്തെത്തിയതോടെ രാജേന്ദ്രനും മണിയും തമ്മിൽ പരസ്യമായ വാക്പോരാണു നടന്നത്. തുടർന്ന് രാജേന്ദ്രനെ പാർട്ടി ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്യുകയും ചെയ്തു.
പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തു മൽസരിക്കാൻ രാജ തെറ്റായ ജാതിരേഖകളാണ് സമർപ്പിച്ചതെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഡി.കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. രാജയുടെ മാതാപിതാക്കളായ അന്തോണിയും എസ്തറും ക്രിസ്തുമത വിശ്വാസികളാണെന്നും ക്രിസ്തു മതത്തിലാണ് രാജയും തുടരുന്നതെന്നും ഹർജിയിൽ കുമാർ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിസ്തുമത വിശ്വാസിയായ ഷൈനിപ്രിയയെ രാജ വിവാഹം ചെയ്തത് ക്രിസ്തുമത ആചാരപ്രകാരണമാണെന്നും ഹർജിയിൽ സൂചിപ്പിച്ചിരുന്നു. തുടർന്ന് രാജ വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ രാജ യോഗ്യനല്ലെന്നും കോടതി നിരീക്ഷിച്ചു.