Sunday, May 12, 2024
spot_img

ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ വീട് സിപിഎം പാറശാല ഏര്യ കമ്മിറ്റി അംഗവും സംഘവും ആക്രമിച്ചു; സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു; മുൻ വൈരാഗ്യമായിരുന്നു ആക്രമണത്തിന് കാരണം

ഇന്നലെയാണ് പുതിശേരി ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി നൈസാമിന്‍റെ വീട്ടിൽ കയറി ആക്രമിച്ചത്. പാറശാല ഏര്യ കമ്മിറ്റി അംഗം സുരേഷിന്‍റെ നേതൃത്വത്തിലാണ് വീട് ആക്രമിച്ചത്. വാഹനത്തിന്‍റെ ചില്ലുകളും അടിച്ചു തകർത്തു. ഈ മാസം 30ന് നൈസാമിന്‍റെ വിവാഹമാണ്. വിവാഹത്തിൽ പങ്കെടുക്കാനായി കോട്ടയത്തു നിന്നുമെത്തിയ നൈസാമിന്‍റെ സുഹൃത്ത് ജയിന് മ‍ർദ്ദനമേറ്റു. ഇന്നലെ പത്തരക്ക് ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്ന അരുണ്‍, പ്രതിത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സുരേഷും മറ്റുള്ളവരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. മുൻ കാലവൈരാഗ്യമാണ് ആക്രണത്തിന് പിന്നിലെന്നാണ് വിവരം.

സുരേഷ് നടത്തുന്ന മെഡിക്കൽ സ്റ്റോറിൽ നിന്നും സാധങ്ങള്‍ വാങ്ങിയ ശേഷം നൈസാമിന്‍റെ സഹോദരി ഓണ്‍ലൈൻ വഴി പണം കൈമാറി. പണം ലഭിച്ചില്ലെന്ന് പറഞ്ഞ് സുരേഷും നൈസാമിന്‍റെ സഹോദരി ഭർത്താവും തമ്മിൽ വാക്കുതർക്കമുണ്ടായി. സംഭവമറിഞ്ഞെത്തിയ നൈസാമും സുരേഷും തമ്മിൽ സംഘർഷമുണ്ടായി. സുരേഷിനെ ആക്രമിച്ചുവെന്ന പരാതിയിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് നൈസാം വീട്ടിലെത്തിയതിന് പിന്നാലെയാണ് വീടുകയറി ഏര്യകമ്മിറ്റി അംഗം തിരിച്ചടിച്ചത്.

Related Articles

Latest Articles