തൃശൂർ: മലയാള ചലച്ചിത്ര മേഖലയിൽ തന്നെ ഒഴിച്ചുകൂടാനാവാത്ത കഥാപാത്രങ്ങളെ സമ്മാനിച്ച സഹസംവിധായികയായും സഹനടിയുമായ അംബിക റാവു (58) അന്തരിച്ചു. കോവിഡ് ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10.30ന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
വൈറസ്, കുമ്പളങ്ങി നൈറ്റ്സ്, മീശ മാധവൻ, അനുരാഗ കരിക്കിൻവെള്ളം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തൊമ്മനും മക്കളും, സോൾട്ട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളുടെ സഹസംവിധായികയായും പ്രവർത്തിച്ചു.
ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത കൃഷ്ണാ ഗോപാലകൃഷ്ണയുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാലോകത്തേക്ക് ചുവട് വച്ചത്. കഴിഞ്ഞ 20 വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ് താമസം. സംസ്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും. മക്കൾ: രാഹുൽ, സോഹൻ.