ഇന്നലെ ഹൂതികളുടെ ആക്രമണത്തിൽ തീപിടിത്തമുണ്ടായ ബ്രിട്ടന്റെ എണ്ണക്കപ്പൽ ‘മാർലിൻ ലുവാണ്ട’യിലെ ജീവനക്കാരിൽ 22 പേര് ഇന്ത്യക്കാരാണെന്ന് ഇന്ത്യൻ നാവികസേന സ്ഥിരീകരിച്ചു. ഗൾഫ് ഓഫ് ഏദനിൽ വച്ചുണ്ടായ അആക്രമണത്തിൽ തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് വിശാഖപട്ടണം അപകടസ്ഥലത്തെത്തിയിട്ടുണ്ട്.
ഇന്നലെ രാത്രിയായിരുന്നു ആക്രമണം. കപ്പലില്‍ 22 ഇന്ത്യക്കാരും ഒരു ബംഗ്ലദേശ് സ്വദേശിയുമുള്ളതായി നാവിക സേന അറിയിച്ചു. നേരത്തെ ചെങ്കടലിൽ ഒരു അമേരിക്കൻ ചരക്കു കപ്പലിനു നേരെയും ഹൂതികളുടെ ആക്രമണമുണ്ടായിരുന്നു. അന്ന് അമേരിക്കൻ സേനയാണ് രക്ഷയ്ക്കെത്തിയത് . അമേരിക്കൻ നാവികസേനയുടെ കപ്പലിനെയും ലക്ഷ്യമാക്കി മിസൈൽ എത്തിയെങ്കിലും അവയെ തകർത്തു. കഴിഞ്ഞ ഡിസംബറിൽ ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തിയ എണ്ണക്കപ്പലിൽ 25 ഇന്ത്യക്കാരുണ്ടായിരുന്നു. ഇസ്രയേൽ – പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്രായേൽ, ഇസ്രായേൽ സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം നടത്തുന്നത്.