പത്തനംതിട്ട: നൗഷാദ് തിരോധാന കേസിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ഭർത്താവിനെ കൊലപ്പെടുത്തിയെന്നും കുഴിച്ചിട്ടെന്നും പറഞ്ഞത് പോലീസിനെ ഭയന്ന് ആണെന്നും പോലീസ് തന്നെ മർദ്ദിച്ചിരുന്നുവെന്നുമുള്ള അഫ്‌സാനയുടെ മൊഴി കണക്കിലെടുത്താണ് കേസിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരിയ്ക്കുന്നത്. പൊലീസിന്റെ മർദ്ദനത്തെ തുടർന്നാണ് വ്യാജ മൊഴി നൽകിയതെന്ന വെളിപ്പെടുത്തൽ അന്വേഷിക്കാൻ മനുഷ്യവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുകയാണ്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവി 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. ഒന്നര വർഷം മുമ്പ് കാണാതായ നൗഷാദിനെ തൊടുപുഴയിലെ തൊമ്മൻകുത്തിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെയാണ് ഭാര്യ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

