താനെ: പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന്റെ പേരിൽ ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് ഭർത്താവ്.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവിലിയിലാണ് ദാരുണമായ സംഭവംനടന്നത്. 35 കാരിയാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും പെൺമക്കളേയും പിതാവ് ചുട്ടുകൊല്ലാൻ ശ്രമിച്ചു. 90% പൊള്ളലേറ്റ ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഗുരുതരമായി പൊള്ളലേറ്റ മക്കളായ സമീറ(14) സമീക്ഷ(11) എന്നിവരുടെ നിലയിൽ മാറ്റമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിനിടെ പൊള്ളലേറ്റ ഭർത്താവ് പാട്ടീലും ചികിത്സയിൽ തുടരുകയാണ്. ഭർത്താവ് പ്രസാദ് ശാന്താറാം പാട്ടീലിന് (40) പരസ്ത്രീ ബന്ധമുണ്ടെന്ന് ഭാര്യ പ്രീതി ശാന്താറാം പാട്ടീൽ(35) മനസിലാക്കി.
ഇത് ചോദ്യം ചെയ്തതോടെ പ്രീതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങി. പെൺകുട്ടികളെ സ്ഥിരമായി മർദിച്ചിരുന്നതായും പ്രീതിയുടെ സഹോദരൻ പരാതിയിൽ ആരോപിക്കുന്നു. ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ യുവതി ഇന്നാണ് മരണത്തിന് കീഴടങ്ങിയത്.സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്