കൊച്ചി : ബ്രിട്ടണിലെ കെറ്ററിങ്ങിൽ നഴ്‌സായിരുന്ന അഞ്ജുവിനെയും മക്കളെയും ഭർത്താവ് സാജു കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ബ്രിട്ടീഷ് പോലീസ് കേരളത്തിലേക്ക്. അഞ്ജുവിന്റെ വൈക്കത്തെ വീട്ടിലെത്തി മാതാപിതാക്കളിൽ നിന്നും സാജുവിന്റെ കണ്ണൂർ ഇരിട്ടി പടിയൂർ കൊമ്പൻപാറയിലെ വീട്ടിൽ എത്തി അടുത്ത ബന്ധുക്കളിൽ നിന്നും ബ്രിട്ടീഷ് പോലീസ് വിവരങ്ങൾ ശേഖരിക്കും. സാജു കുറ്റം സമ്മതിച്ചതൊടെ ഗുരുതര വകുപ്പുകൾ ഇയാളുടെ മേൽ ചുമത്തിയിരിക്കുന്നത്. അമ്പത്തിരണ്ടുകാരനായ സാജുവിന് മുപ്പത് വർഷം വരെ ശിക്ഷ ലഭിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്.
നോർത്താംപ്റ്റൺഷെയർ പോലീസ് ചീഫ് ഇൻവസ്റ്റിഗേഷൻ ഓഫീസറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം കേരളത്തിൽ ഉടൻ എത്തും. അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾക്കൊപ്പം കേരളത്തിലെത്താൻ പോലീസ് ശ്രമിച്ചെങ്കിലും ആവശ്യമായ യാത്രാ രേഖകൾ ലഭ്യമല്ലാതെ വന്നതോടെ യാത്ര മാറ്റിവെക്കുകയായിരുന്നു. നിലവിൽ മിഡ്‌ലാന്റിലെ ജയിലിലാണ് പ്രതി സാജുവിനെ പാർപ്പിച്ചിരിക്കുന്നത്.
അതേസമയം നേഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിച്ചു.

