മാനന്തവാടി : പടിഞ്ഞാറത്തറ കുപ്പാടിത്തറ നടമ്മല്‍ ഭാഗത്ത് കണ്ട കടുവയെ ദൗത്യസംഘം മയക്കുവെടിവച്ചു കീഴടക്കി. വെടിയേറ്റതിനെ തുടർന്ന് കടുവ കുന്നിൻമുകളിലേക്ക് ഓടിയ ശേഷം സമീപത്തെ വാഴത്തോട്ടത്തിൽ മയങ്ങിയ നിലയിൽ കണ്ടെത്തി. മയങ്ങിയ കടുവയെ വലയുപയോഗിച്ച് വനം വകുപ്പ് സംഭവസ്ഥലത്തു നിന്ന് മാറ്റി.
രണ്ടു റൗണ്ട് മയക്കുവെടിയാണ് കടുവയ്ക്കു നേരെ വച്ചത്. അതെ സമയം വെള്ളാരംകുന്നിൽ കർഷകനെ ആക്രമിച്ച കടുവയാണോയെന്ന് ഇതെന്ന് സ്ഥിരീകരണമില്ല. കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാട്ടുകാരും വനം, പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രദേശത്തുനിന്നു പിന്മാറാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കം.
അതേസമയം, വയനാട് പുതുശ്ശേരി വെള്ളാരംകുന്നിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകൻ തോമസിന്റെ മൃതദേഹം ഇന്നു സംസ്കരിക്കും. നഷ്ടപരിഹാര തുക ഇന്നു തന്നെ വിതരണം ചെയ്യാനും മകനു വനംവകുപ്പില്‍ താൽക്കാലിക ജോലിയും നൽകാനും ഇന്നലെ തീരുമാനമായിരുന്നു