മുംബൈ : ബാന്ദ്ര വെസ്റ്റിൽ 200-ലധികം മാദ്ധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ ‘ദി കേരള സ്റ്റോറി’ സിനിമയുടെ അണിയറ പ്രവർത്തകർ പത്രസമ്മേളനം നടത്തി. ചിത്രത്തിന്റെ സംവിധായകൻ സുദീപ്തോ സെൻ, നിർമ്മാതാവ് വിപുൽ ഷാ, പ്രധാന അഭിനേതാക്കളായ അദാ ശർമ്മ ജി, യോഗിത ബിഹാനി, സിദ്ധി ഇദിനാനി, സോണിയ ബാലാനി എന്നിവരും ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ലവ് ജിഹാദിന്റെ ചതിക്കുഴികളെ അതിജീവിച്ച് സനാതന ധർമ്മത്തിലേക്ക് മടങ്ങിയ 26-ലധികം പെൺകുട്ടികളും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. തിരുവനന്തപുരം ആർഷ വിദ്യാ സമാജത്തിലെ 26 പെൺകുട്ടികൾക്ക് മുംബൈയിൽ വിമാനമിറങ്ങിയതു മുതൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
തെറ്റിധരിപ്പിച്ചു മതം മാറ്റിയ ഒരാളുടെ എങ്കിലും പേര് പറയു എന്നതായിരുന്നു സിനിമ റിലീസ് ചെയ്ത സമയത്ത് സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ചവർ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ പത്ര സമ്മേളനത്തിൽ ഇത്തരത്തിൽ തെറ്റിധരിപ്പിച്ചു മതം മാറ്റിയ അൻപതിൽ അധികം ആളുകൾ തത്സമയം അവരുടെ അനുഭവം പങ്ക് വച്ചു.
ശ്രുതി, ഡോ. അനഘ, വിശാലി എന്നിവർ തങ്ങളുടെ അനുഭവങ്ങൾ വിവരിക്കുകയും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. മതപരിവർത്തനത്തിന് വിധേയരായ 7000-ത്തിലധികം യുവതീ യുവാക്കളെ സ്വധർമ്മത്തിലേക്ക് തിരികെ കൊണ്ടുവന്ന ആർഷ വിദ്യാ സമാജത്തിന്റെ മഹത്തായ പ്രവർത്തനത്തെ അഭിനന്ദിച്ചുകൊണ്ട് വിപുൽ ഷാ, ശ്രുതിക്ക് 51 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.