നെടുമ്പാശേരി : കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ സഹയാത്രികനായ യുവാവ് മോശമായി പെരുമാറിയ സംഭവം വിവരിച്ച് സിനിമാ പ്രവർത്തകയായ നന്ദിത ശങ്കര സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച വിഡിയോ വൈറലാകുന്നു. സംഭവത്തിൽ അറസ്റ്റിലായ കോഴിക്കോട് കായക്കൊടി കാവിൽ സവാദിനെ (27) കോടതി 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തു. ഇതുവരെ 12 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. നന്ദിതയെ പിന്തുണച്ച് നിരവധിപ്പേരാണ് രംഗത്ത് രംഗത്ത് വന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച അത്താണിയിൽ വച്ചായിരുന്നു സംഭവം. സിനിമാ ചിത്രീകരണത്തിനായി എറണാകുളത്തേക്ക് പോവുകയായിരുന്നു നന്ദിത. സവാദ് അങ്കമാലിയിൽ നിന്നാണ് ബസിൽ കയറിയത്.
സ്ത്രീകൾക്ക് സംവരണമുള്ള മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റിൽ നന്ദിതയ്ക്കും മറ്റൊരു യാത്രക്കാരിക്കും ഇടയിലായിരുന്നു ഇയാൾ ഇരുന്നത്. ബസ് അങ്കമാലി കഴിഞ്ഞതോടെ യുവാവ് മോശമായി പെരുമാറി തുടങ്ങി. ആദ്യം കാര്യമാക്കിയില്ലെങ്കിലും സവാദ് നഗ്നത പ്രദർശിപ്പിക്കാൻ ഒരുങ്ങിയതോടെ നന്ദിത ബഹളം വച്ച് സീറ്റിൽ നിന്ന് ചാടിയെണീറ്റു. ഉടനെ സീറ്റിൽ നിന്ന് എഴുന്നേറ്റ സവാദ് അത്താണിയിലെ ട്രാഫിക് സിഗ്നലിൽ ബസ് നിർത്തിയപ്പോൾ ചാടി പുറത്തിറങ്ങി ഓടി. എന്നാൽ ഇയാളെ പിന്നാലെ ഓടിയ കണ്ടക്ടർ കടന്നു പിടിച്ചു. സവാദ് വീണ്ടും കുതറി ഓടിയതോടെ യാത്രക്കാരും നാട്ടുകാരും എത്തി പിന്തുടർന്ന് പിടികൂടി നെടുമ്പാശേരി പൊലീസിനു കൈമാറുകയായിരുന്നു.