ലോകമെമ്പാടുമുള്ള ഒരു തലമുറയെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിച്ച ചിത്രമാണ് 1994ല്‍ പുറത്തിറങ്ങിയ ‘ദി ലയണ്‍ കിംഗ്’. 25 വര്‍ഷത്തിന് ശേഷം ഫോട്ടോറിയലിസ്റ്റിക് ആനിമേഷനായി രൂപാന്തരപ്പെടുത്തി ഡിസ്‌നി വീണ്ടും എത്തിച്ച ചിത്രമാണ് റിലീസ് ആയത്. ആധുനിക സാങ്കേതിക വിദ്യ മുഖം മാറ്റിയ കഥാപാത്രങ്ങളുമായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പ്രമുഖ സംവിധായകനായ ജോൺ ഫാവ്രോയാണ് ചിത്രത്തിന്റെ സംവിധായകൻ. ആദ്യ ചിത്രത്തിന് ലോകമെമ്പാടും പ്രായഭേദമന്യേ വലിയൊരു ആരാധകവൃന്ദം ഉണ്ടായിരുന്നതിനാല്‍ ഈ ചിത്രവും വലിയ പ്രതീക്ഷയുയർത്തിയാണ് തിരശ്ശീലയിലെത്തുന്നത്.
‘പ്രൈഡ് ലാന്‍ഡ്‌സ്’ എന്ന ‘മൃഗരാജ്യ’ത്തെ രാജാവായ സിംഹം മുഫാസയുടെ മകന്‍ ‘സിംബ’യാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. മുഫാസ എന്ന സിംഹരാജാവിന്റെ മകനായി ജനിക്കുന്ന സിംബയ്ക്ക്, രാജാവെന്ന സ്ഥാനത്തേക്ക് എത്തുക അത്ര എളുപ്പമല്ല. വർഷങ്ങളായി മുഫാസയും സഹോദരൻ സ്കാറും തമ്മിലുള്ള ശത്രുത സിംബയുടെ യാത്രയെ തടസ്സപ്പെടുത്തുകയും, ‘സ്‌കാറി’നാല്‍ അച്ഛന്‍ കൊല്ലപ്പെടുന്നതോടെ ‘സിംബ’യ്ക്ക് രാജ്യം വിടേണ്ടി വരുന്നതുമാണ് ആദ്യ പകുതിയിൽ ചിത്രീകരിച്ചിരിക്കുന്നത്. തുടർന്ന് യുവാവായ സിംബ തന്റെ പിതാവിൽ നിന്നും ലഭിച്ച ഉപദേശങ്ങളുടെ വെളിച്ചത്തിൽ തനിക്ക് അർഹതപ്പെട്ട ‘പ്രൈഡ് ലാൻഡിലേക്ക്’ തിരികെ വന്ന് അധികാരം സ്ഥാപിക്കുന്നതും ശത്രുക്കളെ നേരിടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
ലയൺ കിംഗിന്റെ പുതിയ രൂപം ഇറങ്ങുമ്പോൾ കഥാപാത്രങ്ങളുടെ മുഖഭാവങ്ങൾ അവതരിപ്പിക്കുന്നതിൽ ആധുനിക മോഷൻ ഗ്രാഫിക്‌സ് ഒരു തടസ്സമായി അനുഭവപ്പെട്ടു എന്ന് ചിലരെങ്കിലും വിമർശനം ഉയർത്തിയിട്ടുണ്ട്. എന്നാൽ ചിത്രം കാണുന്ന പ്രേക്ഷകന് അങ്ങനെ ഒരു കുറവും അനുഭവപ്പെടുന്നില്ല എന്നതാണ് സത്യം.
അമേരിക്കയിൽ മാത്രം 4,725 സ്‌ക്രീനുകളിലാണ് ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയത്. യുഎസില്‍ വ്യാഴാഴ്ച നടന്ന പെയ്ഡ് പ്രിവ്യൂ പ്രദര്‍ശനങ്ങളില്‍ നിന്ന് മാത്രം 23 മില്യണ്‍ ഡോളര്‍ (158 കോടി രൂപ) ചിത്രം നേടി. ഞായര്‍ വരെ നീളുന്ന ഈ വാരാന്ത്യത്തില്‍ ചിത്രം 185 മില്യണ്‍ ഡോളറിനടുത്ത് (1273 കോടി രൂപ) നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ ഇപ്പോഴത്തെ വിലയിരുത്തല്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളിലും ഈ വെള്ളിയാഴ്ച തന്നെയാണ് ചിത്രം എത്തിയതെങ്കില്‍ ചൈനയില്‍ ഒരാഴ്ച മുന്‍പേ ചിത്രം തീയേറ്ററുകളിൽ എത്തിയിരുന്നു. ചൈനയിലെ തീയേറ്ററുകളില്‍ നിന്ന് ഇതിനകം 76 മില്യണ്‍ ഡോളറും നേടി.
ഹോളിവുഡ് സിനിമകളുടെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇന്ത്യ. ജംഗിള്‍ ബുക്കും അവഞ്ചേഴ്‌സ് സിരീസും അടക്കം കളക്ഷനില്‍ അത് മുന്‍പ് തെളിയിച്ചതാണ്. ‘ലയണ്‍ കിംഗും’ അതിന് തുടര്‍ച്ചയാവുകയാണ്. ഇംഗ്ലീഷിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ നിന്നുമായി ആദ്യദിനം 13.17 കോടിയാണ് ചിത്രത്തിന്റെ ഗ്രോസ്. ‘സ്‌പൈഡര്‍മാര്‍ ഫാര്‍ ഫ്രം ഹോമി’നേക്കാള്‍ മുകളിലാണ് ഈ കളക്ഷന്‍. 10.05 കോടിയായിരുന്നു സ്‌പൈഡര്‍മാന്റെ ആദ്യദിന ഇന്ത്യന്‍ കളക്ഷന്‍.
നിര്‍മ്മാതാക്കളായ ഡിസ്‌നി ചിത്രത്തിന്റെ ബജറ്റ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഉദ്ദേശം 250 മില്യണ്‍ ഡോളറാണ് (1721 കോടി ഇന്ത്യന്‍ രൂപ) അതെന്നാണ് അറിയുന്നത്. ഈ വാരാന്ത്യത്തിലെ ചിത്രത്തിന്റെ പ്രകടനത്തിലേക്കാണ് നിര്‍മ്മാതാക്കള്‍ ഉറ്റുനോക്കുന്നത്.

