നരേന്ദ്ര മോദി സർക്കാർ കേരളത്തിന്റെ വികസനത്തിനായി രാപ്പകലില്ലാതെ പ്രവർത്തിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. മോദി സർക്കാർ ഏറ്റവും കൂടുതൽ നികുതി വിഹിതവും ക്ഷേമ പ്രവർത്തനങ്ങളും സംസ്ഥാനത്തിനായി നൽകിയെന്നും എന്നാൽ മുഖ്യമന്ത്രി തെറ്റായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
“കഴിഞ്ഞ 9 വർഷം മോദി സർക്കാർ നൽകിയ ആനുകൂല്യങ്ങളെ കുറിച്ച് ധവളപത്രം ഇറക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. റോഡ് സുരക്ഷയെ സംബന്ധിച്ച കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന് ശക്തമായ നിലപാടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ റോഡ് സുരക്ഷാ നിയമത്തിൽ വെള്ളം ചേർക്കുന്നു.
എ.ഐ ക്യാമറയെ എതിർക്കുന്നില്ല. എന്നാൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എ.ഐ. ക്യാമറയുടെ പേരിൽ നടക്കുന്ന അഴിമതിയെ എതിർക്കും. കേരളത്തിൽ അമ്മായിയപ്പനും മരുമകനും ചേർന്നാണ് ഭരണം നടത്തുന്നത്. സിപിഐഎമ്മിനകത്ത് വംശവാഴ്ചയാണ് ഇപ്പോഴുള്ളത്. കുടുംബാധിപത്യം കോൺഗ്രസിൽ മാത്രമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഇപ്പോഴത് സിപിഐഎമ്മിലും എത്തി. സിപിഐഎമ്മിൽ കേട്ടുകേൾവിയില്ലാത്ത കാര്യമായിരുന്നു അത്. സംസ്ഥാന സർക്കാർ വികസനങ്ങളെയെല്ലാം അഴിമതിക്കുള്ള മറയാക്കുകയാണ്” കെ. സുരേന്ദ്രൻ പറഞ്ഞു.