ആറു വയസ്സുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ജയിലിലേക്ക് കൊണ്ട് പോകുന്നതിനിടെ ട്രെയിനിൽ നിന്ന് ചാടി മരിച്ചു. പുന്നമൂട് ആനക്കൂട്ടിൽ ശ്രീമഹേഷാണ് മരിച്ചത്. ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി മുൻപാകെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനായി കൊണ്ടുവന്ന ശേഷം തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകവേ ശാസ്താംകോട്ടയിൽ വച്ച് വൈകുന്നേരം മൂന്നേമുക്കാലോടെയാണ് സംഭവം.
ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റിയ ശേഷം ഇയാൾ ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു. കൊലപാതകത്തിന്റെ പിറ്റേ ദിവസം റിമാൻഡ് ചെയ്യപ്പെട്ട ശ്രീമഹേഷ് ജയിലിൽ വച്ച് ബ്ലെയ്ഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
2023 ജൂൺ ഏഴിന് രാത്രി ഏഴരയോടെയാണ് മഴു ഉപയോഗിച്ച് നക്ഷത്രയെ ശ്രീമഹേഷ് വെട്ടി കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ സ്വന്തം മാതാവിനെയും ശ്രീമഹേഷ് വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു.
മഹേഷിന്റെ ആദ്യ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. പിന്നീട പുനർവിവാഹിതനാകാൻ മകൾ തടസമാകുന്നു എന്ന് കണ്ടതോടെയാണ് മകളെ ഇയാൾ അതിക്രൂരമായി കൊലപ്പെടുത്തിയത്. കുറ്റകൃത്യം നടന്നശേഷം ഉടൻതന്നെ അറസ്റ്റിലായ ശ്രീ മഹേഷിനെതിരായ കുറ്റപത്രം 76 ദിവസത്തിനുള്ളിൽ തന്നെ ഫയൽ ചെയ്തിരുന്നു.ശ്രീ മഹേഷിനെതിരെയുള്ള കുറ്റപത്രം ഇന്നു വായിച്ചു കേൾപ്പിച്ചിരുന്നു. സാക്ഷി വിസ്താരം ജനുവരി 16 ന് ആരംഭിക്കാനായി കേസ് കോടതി മാറ്റിയിരുന്നു.