പത്തനംതിട്ട : മൈലപ്രയിൽ കടയ്ക്കുള്ളിൽ വയോധികനായ വ്യാപാരിയെ കൊന്നത് കഴുത്തുഞെരിച്ചെന്ന നിഗമനത്തിൽ പോലീസ്.മോഷണശ്രമത്തിനിടെയാണ് കൊല നടന്നതെന്നും കൃത്യത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട പുതുവേലിൽ ജോർജ് ഉണ്ണൂണ്ണി (73) ധരിച്ചിരുന്ന ഒമ്പത് പവനോളം വരുന്ന മാലയും പണവും അപഹരിക്കപ്പെട്ടിട്ടുണ്ട്. കഴുത്ത് ഞെരിക്കാൻ ഉപയോഗിച്ച കൈലിയും ഷർട്ടും കണ്ടെത്തി.കൊലപാതകം അന്വേഷിക്കാൻ എസ്പിയുടെ നേതൃത്വത്തിൽ രണ്ട് ഡിവൈഎസ്പിമാർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഉച്ചയ്ക്കുശേഷം, വെയിലേൽക്കാതിരിക്കാൻ കടയുടെ മുൻഭാഗം പച്ച കർട്ടൻ ഉപയോഗിച്ചു മറച്ചശേഷം വ്യാപാരി കടയിൽ കിടന്നുറങ്ങാറുണ്ട്. വൈകുന്നേരം കൊച്ചുമകൻ വന്നു നോക്കിയപ്പോളാണ് ജോർജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.വായിൽ തുണിതിരുകി കൈകാലുകൾ കെട്ടിയനിലയിലായിരുന്നു മൃതദേഹം. കടയിലേക്ക് സാധനങ്ങൾ വാങ്ങിക്കുന്നതിനും മറ്റുമായി ഇയാൾ പണം സൂക്ഷിക്കാറുണ്ടായിരുന്നു.എന്നാൽ എത്ര രൂപയാണ് നഷ്ടപ്പെട്ടതെന്ന് കണ്ടെത്താനായില്ല. കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും അപഹരിക്കപ്പെട്ടു. ജോർജിനെ വ്യക്തമായി അറിയാവുന്ന ആളായിരിക്കാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.