പുതുവർഷം ആരംഭിക്കാൻ ഒരു ദിനം മാത്രം ബാക്കി നിൽക്കെ നടന്ന അരുംകൊലയിലും ഗൃഹനാഥന്റെ ആത്മഹത്യയിലും ഞെട്ടിത്തരിച്ച് പിറവം. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബി(58)യാണ് ഭാര്യ സ്മിത(47)യെയും രണ്ടു പെൺമക്കളെയും വെട്ടിയശേഷം കിടപ്പുമുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്. ഗുരുതരമായി വെട്ടേറ്റ സ്മിത മരിച്ചു.മക്കളെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ആക്രമണം നടന്നതെന്നാണ് വിവരം.
വെട്ടേറ്റ പെണ്‍കുട്ടികള്‍ മുകളിലത്തെ നിലയിലെ മുറിയില്‍ ഓടിക്കയറി വാതിലടച്ചതിനാൽ ഇവരെ പിന്തുടർന്ന് ആക്രമിക്കാൻ ബേബിക്ക് കഴിഞ്ഞില്ല. പിന്നീട് മുറിയില്‍നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടികള്‍ അയല്‍ക്കാരെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഓടിയെത്തിയ അയൽക്കാർ കണ്ടത് സ്മിതയുടെ മൃതദേഹം കിടപ്പുമുറിയില്‍ നിലത്തുകിടക്കുന്നതാണ്. വെട്ടാന്‍ ഉപയോഗിച്ച വാക്കത്തിയും മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നു. വെട്ടേറ്റ കുട്ടികളെ ആദ്യം പിറവത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഹാളിലെ ഭിത്തിയില്‍ ബേബി എഴുതിയതെന്ന് കരുതുന്ന ചില കുറിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. പുതുവത്സരാംശംസകളും ഭിത്തിയില്‍ എഴുതിയിരുന്നു. ഇതിനുപുറമേയാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് കരുതുന്ന നിരവധി കാരണങ്ങളും ഭിത്തിയില്‍ എഴുതിയിട്ടിരുന്നത്. ഇതിനൊപ്പം ഫോട്ടോ അടങ്ങിയ ഒരുകവറും ഭിത്തിയില്‍ തൂക്കിയിട്ടിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കൃത്യത്തിന് കാരണമായതെന്നാണ് കരുതുന്നത്. ബേബി മുമ്പ് മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ആളാണെന്ന വിവരവും വരുന്നുണ്ട് .