കൊല്ലം: രാജ്യത്തെ സാധാരണക്കാർക്കായുളള കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പിലാക്കുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ജില്ലാ കളക്ടർമാരും കൂട്ടുനിൽക്കുകയാണെന്ന് പ്രതികരിച്ച് ഭാരതീയ ജനതാ പാർട്ടി.
രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ഇ -ശ്രം. രാജ്യത്ത് മൊത്തത്തിൽ എല്ലായിടത്തും നിന്നും വമ്പിച്ച സ്വീകരണമാണ് പദ്ധതിക്ക് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.
വളരെ എളുപ്പത്തിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്ന ഈ പദ്ധതിക്ക് കേരള സർക്കാരും പിന്തുണ കൊടുക്കുന്നു എന്നത് സ്വാഗതാർഹമാണ്.
എന്നാൽ പോസ്റ്ററിലും മറ്റും സംസ്ഥാന സർക്കാരിന്റെയും പിണറായി വിജയന്റെയും ഫോട്ടോ ഉണ്ട്, പക്ഷെ കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും പേര് പരാമർശിക്കാതെയാണ് ഇ -ശ്രം പദ്ധതിക്കായി പലയിടത്തും പ്രചാരണം നൽകുന്നത് എന്ന് വ്യപകമായ പരാതി ഉയർന്നിരിക്കുകയാണ്.
കൊല്ലത്ത് സംഘടിപ്പിച്ച കേന്ദ്ര സർക്കാർ പദ്ധതിയുടെ പ്രചാരണ പോസ്റ്ററിൽ പ്രധാനമന്ത്രിയുടേയോ കേന്ദ്ര സർക്കാരിന്റേയോ പേര് ഉൾപ്പെടുത്താത്തതിലാണ് ബിജെപി പ്രതിഷേധം അറിയിച്ചത്.
ഇ-ശ്രം പോർട്ടൽ രജിസ്‌ട്രേഷനായി ജില്ലാ കളക്ടർ പുറത്തിറക്കിയ പോസ്റ്ററിലാണ് കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും പൂർണമായി ഒഴിവാക്കിയത്.
‘ഭരണഘടനാ ഉത്തരവാദിത്വം നിർവഹിക്കേണ്ടവർ ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരുന്ന് ഇത്തരം തെറ്റുകൾ ചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ല. ഇത് പ്രതിഷേധാർഹമാണെന്നും ഭരണഘടനാ ഉത്തരവാദിത്വം നിർവഹിക്കേണ്ടവർ ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരുന്ന് ഇത്തരം തെറ്റുകൾ ചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ല. കേന്ദ്ര പദ്ധതികൾ പേര് മാറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പിണറായി സർക്കാരിന്റെ അതേ പാത കളക്ടറും പിന്തുടരുന്നത് പ്രതിഷേധാർഹമാണ്’- ബിജെപി പ്രസ്താവനയിലൂടെ അറിയിച്ചു.