തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു. ഇന്ന് 15,493 പേരാണ് പനി ബാധിച്ച് ചികിത്സ നേടിയത്. പനി ബാധിച്ച് എട്ട് പേരാണ് ഇന്ന്മാത്രം മരിച്ചത്. മരണ സംഖ്യ ഉയരുന്നത് സംസ്ഥാനത്ത് ആശങ്ക ഉയർത്തുകയാണ്. ഈ മാസം മാത്രം വിവിധ സാംക്രമിക രോഗങ്ങൾ ബാധിച്ച് 60 പേരാണ് മരിച്ചത്.
ഇന്ന് ഡെങ്കിപ്പനി ബാധിച്ച് ഒരാളും എലിപ്പനി ബാധിച്ച് ഒരാളും മരിച്ചതായി സ്ഥിരീകരിച്ചു. ജപ്പാൻ ജ്വരം, എച് വൺ എൻ വൺ ബാധിച്ചും ഓരോ മരണം സംഭവിച്ചു. കൂടാതെ രണ്ട് പേർ ഡെങ്കിപ്പനിയും രണ്ട് പേർ എലിപ്പനി ബാധിച്ചും മരിച്ചതായി സംശയിക്കുന്നു.
55 പേർക്ക് ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 262 പേർക്ക് രോഗ ലക്ഷണവും കണ്ടെത്തി. എലിപ്പനി സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്. എട്ട് പേർക്ക് എലിപ്പനി രോഗ ലക്ഷണങ്ങൾ. എച് വൺ എൻ വൺ, ചിക്കുൻഗുനിയ, മഞ്ഞപ്പിത്തമടക്കമുള്ള സാംക്രമിക രോഗങ്ങളും ഇന്ന് റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇന്നും മലപ്പുറത്താണ് രോഗ ബാധിതർ കൂടുതലുള്ളത്. 2,804 പേരാണ് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. എറണാകുളം 1,528, തിരുവനന്തപുരം 1,264, കോഴിക്കോട് 1,366, കണ്ണൂർ 1,132, കൊല്ലത്ത് 1,047. ഈ ജില്ലകളിലാണ് രോഗികളുടെ എണ്ണം ആയിരം കടന്നിട്ടുള്ളത്.