പത്തനംതിട്ട :ശബരിമലയിൽ തീർഥാടകരുടെ തിരക്ക് കുറയുന്നു.കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നത്തെ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് പോലീസ് വ്യക്തമാക്കി.അടുത്ത ദിവസം മുതൽ തിരക്ക് കൂടുന്ന സാഹചര്യം ഉണ്ടായാൽ കൂടുതൽ പോലീസുകാരെ പമ്പ മുതൽ സന്നിധാനം വരെ വിന്യസിക്കും.ക്രിസ്‌മസ് അവധി വരുന്ന സാഹചര്യത്തിൽ ഇനിയും തിരക്ക് വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇന്ന് 90287 പേരാണ് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്.തീർത്ഥാടന പാതകളിലും ശബരിമലയിലെ വിവിധ സ്ഥലങ്ങളിലും നടപ്പാക്കിയ മാറ്റങ്ങൾ ഫലപ്രദേമായതോടെയാണ് തിരക്ക് നിയന്ത്രിക്കാനായത്.കുട്ടികൾക്കും പ്രായമേറിയവർക്കുമായി പ്രത്യേക ക്യു സജ്ജീകരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല.
വെർച്യുൽ ക്യൂ ബുക്കിംഗിലൂടെ എത്തിയവരടക്കം 80,000 ത്തോളം ഭക്തരാണ് ഇന്നലെ ദർശനം നടത്തിയത്. ശബരിമലയിലെത്തുന്ന മുഴുവൻ തീർത്ഥാടകരെയും മരക്കൂട്ടത്ത് നിന്നും ശരംകുത്തി വഴിയാണ് കഴിഞ്ഞ ദിവസം വരെ കടത്തിവിട്ടിരുന്നത്. ഇത് മണിക്കൂറുകൾ നീണ്ട ക്യൂവിനും ഇടയാക്കിയതെന്നാണ് ദേവസ്വം ബോർഡിൻറെയും പൊലീസിൻറെയും അനുമാനം. പതിനെട്ടാം പടിയിൽ തീർത്ഥാടകരെ കടത്തിവിടുന്നത് വേഗത്തിലാക്കിയതും ചന്ദ്രാനന്ദന് റോഡു തുറന്ന് നല്കിയതും ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.