കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടുത്തം 11 ആം ദിനത്തിലേക്ക് കടക്കുമ്പോൾ വിഷയത്തിൽ സംഘർഷ ഭൂമിയായി കൊച്ചി നഗരസഭ. പ്രതിപക്ഷ കൗൺസിലർമാര്‍ മേയറെ തടയാന്‍ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. ഇതിൽ രണ്ട് യു.ഡി.എഫ് കൗൺസിലർമാർക്ക് പരിക്കേറ്റിട്ടുണ്ട്. കറുത്ത വസ്ത്രധാരികളായാണ് പ്രതിപക്ഷാംഗങ്ങൾ കോർപറേഷനിൽ എത്തിയത്.
പ്രതിപക്ഷ ബഹളം കനക്കുന്നതിനിടെ പോലീസ് ഒരുക്കിയ സംരക്ഷണ ഭിത്തിക്കുള്ളിലൂടെ മേയർ കോർപറേഷന് അകത്തേക്ക് കടന്നു. കാര്യോപദേശക സമിതിയോഗം പ്രതിപക്ഷം ബഹിഷ്കരിച്ചതായി അറിയിച്ചു . കോർപറേഷൻ യോഗത്തിൽ മേയറെ പങ്കെടുപ്പിക്കില്ലെന്നാരോപിച്ചാണ് യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചത്.
പ്രതിഷേധിച്ചവരെ മുറിക്കുള്ളിലേക്ക് തള്ളിയിട്ടതിന് ശേഷം പോലീസ് ഏകപക്ഷീയമായി പ്രതിപക്ഷ കൗൺസിലർമാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.