നഗരഹൃദയത്തിലെ പേട്ടയിൽ നിന്ന് അന്യസംസ്ഥാനക്കാരിയായ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ ഡിഎന്‍എ പരിശോധന ഫലം പൊലീസിന് ലഭിച്ചു. കുഞ്ഞ് ബിഹാര്‍ സ്വദേശികളായ അമർദീപ്–റബീന ദേവി ദമ്പതികളുടേത് തന്നെയാണ് ഡിഎന്‍എ ഫലം. ഇതോടെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയെയും സഹോദരങ്ങളെയും ഉടൻ തന്നെ മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കും.കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മാതാപിതാക്കളുടെ മൊഴിയിലുണ്ടായ വൈരുധ്യത്തെതുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചിരുന്നത്.
നിലവിൽ സിഡബ്ല്യുസിയിയുടെ സംരക്ഷണയിലാണ് രണ്ടു വയസുകാരിയും സഹോദരങ്ങളും കഴിയുന്നത്. കുട്ടിയെ വിട്ടുകിട്ടുന്നതിന് സിഡബ്ല്യൂസിക്ക് പൊലീസ് കത്തു നൽകി. കുട്ടികളെ വിട്ടുകൊടുക്കുന്നതിൽ തടസ്സമില്ലെന്നാണ് കത്തില്‍ പൊലീസ് അറിയിച്ചു.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതി ഹസൻ കുട്ടി എന്ന കബീറിനെ ഇന്നലെ രാവിലെ കൊല്ലത്ത് നിന്ന് പിടികൂടിയിരുന്നു. തിരുവനന്തപുരം നാവായിക്കുളത്താണ് പ്രതി ഹസൻ താമസിക്കുന്നത്. പോക്സോ, ഭവനഭേദനം, ഓട്ടോ മോഷണം, ക്ഷേത്രത്തിലെ കവർച്ച എന്നിവയടക്കം 8 കേസുകളാണ് നിലവിൽ ഇയാൾക്കെതിരെ ഉള്ളത്.