കൽപറ്റ∙ എസ്എഫ്ഐയുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര പീഡനത്തിനുമിരയായി പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം കൂടി ചുമത്തി. കോളേജിൽ നിന്നും വീട്ടിലേക്കു മടങ്ങിയ സിദ്ധാർഥനെ മടക്കി വിളിച്ചത് ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നു. കോളേജ് ഹോസ്റ്റലിൽ എത്തിയ ശേഷം നടന്ന മർദനത്തിലും വ്യക്തമായ ഗൂഢാലോചന നടന്നു. മർദനം, തടഞ്ഞുവയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് കേസിൽ ആദ്യം ചുമത്തിയിരുന്നത്. നാട്ടിലേക്ക് പോയ സിദ്ധാര്‍ഥനെ ആള്‍ക്കൂട്ടവിചാരണ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് തിരിച്ചുവിളിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.
പ്രതികൾക്കെതിരെ ദുർബല വകുപ്പുകളാണു ചുമത്തിയിരിക്കുന്നതെന്നും മുഴുവൻ പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തണമെന്നും സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ് ആവശ്യപ്പെട്ടിരുന്നു. കൊലപാതക സാധ്യതയുടെ ചുരുളഴിക്കാൻ കൂടുതൽ സമയം വേണമെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ഒരിക്കലും സിദ്ധാർത്ഥന്റെ ആത്മഹത്യ ചെയ്യില്ലെന്നും മൃതദേഹത്തിലെ പരിക്കുകൾ അതിനു തെളിവാണെന്നും മാതാപിതാക്കൾ പറയുന്നു.